അറസ്റ്റിലായ ഐഎസ് ഭീകരര്‍ കാസര്‍കോട്, കണ്ണൂര്‍ മേഖലയിലെത്തി ബേസ് ക്യാമ്പുണ്ടാക്കാന്‍ ശ്രമിച്ചു; രാഷ്ട്രീയ നേതാക്കളെ വധിക്കാന്‍ പദ്ധതി

ദില്ലി: ദില്ലിയില്‍ അറസ്റ്റിലായ ഐ എസ് ഭീകരന്‍ ഷാനവാസും റിസ്വാനും കേരളത്തിലുമെത്തിയിരുന്നുവെന്ന് സ്‌പെഷ്യല്‍ സെല്‍. കാസര്‍കോട്, കണ്ണൂര്‍ മേഖലയിലെത്തി സംഘം ബേസ് ക്യാമ്പുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. ആദ്യം പൂന വഴി ഗോവയിലും അതിന് ശേഷം ഉഡുപ്പി വഴി കേരളത്തിലേക്കുമെത്തിയ ഷാനവാസും റിസ്വാനും കാസര്‍കോട്, കണ്ണൂര്‍ വനമേഖലയിലൂടെ യാത്ര നടത്തി. വനമേഖലകളില്‍ ഒളിത്താവളമുണ്ടാക്കാന്‍ ഇവര്‍ ശ്രമം നടത്തിയിരുന്നുവെന്ന് സ്‌പെഷ്യല്‍ സെല്‍ വിശദീകരിക്കുന്നു. ഷാനവാസടക്കം പിടിയിലായ മൂന്നുപേരുടെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്.

തെക്കേ ഇന്ത്യയില്‍ ബേസ് ക്യാമ്പുകളുണ്ടാക്കാനായിരുന്നു സംഘത്തിന്റെ ശ്രമം. പല സംസ്ഥാനങ്ങളിലായി പരീക്ഷണ സ്‌ഫോടനങ്ങള്‍ നടത്തിയ സംഘം ഉന്നത രാഷ്ട്രീയ നേതാക്കളെ വധിക്കാന്‍ ലക്ഷ്യമിട്ടിരുന്നു. മുംബൈ, ഗുജറാത്ത്, ഗാന്ധിനഗര്‍ എന്നിവിടങ്ങളിലെ വിവിഐപികളെയും രാഷ്ട്രീയ നേതാക്കളെയും സ്‌ഫോടനത്തില്‍ കൊലപ്പെടുത്താനാണ് പദ്ധതി ആസൂത്രണം ചെയ്തിരുന്നത്. പാക് ചാരസംഘടന ഐഎസ്‌ഐയുടെ സഹായത്തോടെ ദില്ലിയില്‍ സ്‌ഫോടന പരമ്പരകള്‍ക്കും പദ്ധതിയിട്ടിരുന്നു.

ഉദ്ദേശിച്ചതു പോലെ പദ്ധതികളെല്ലാം നടപ്പാക്കിയതിനു ശേഷം അഫ്ഗാനിലേക്ക് രക്ഷപ്പെടാനായിരുന്നു നീക്കം. ദില്ലിയിലെ ഒളിത്താവളത്തില്‍ നിന്നാണ് എന്‍ഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഭീകരനായ ഷാനവാസിനെ പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തേ വാഹനമോഷണക്കേസില്‍ ഇയാളെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജയില്‍ ചാടിയ ഷാനവാസിന്റെ രണ്ട് കൂട്ടാളികളെ പോലീസ് പിടികൂടി ചോദ്യം ചെയ്തതില്‍ നിന്നാണ് ഇയാളുടെ ഐഎസ് ബന്ധം പുറത്ത് വന്നത്. കേസ് ഏറ്റെടുത്ത എന്‍ഐഎ ഷാനവാസിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് മൂന്ന് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

More Stories from this section

family-dental
witywide