
ജറുസലം:എന്നും തർക്കവിഷയമായിരുന്ന ജറുസലേമിലെ അൽ-അഖ്സ പള്ളി അടച്ചുപൂട്ടി ഇസ്രായേൽ. അൽ-അഖ്‌സ പള്ളിയിലേക്ക് ഇസ്ലാം മത വിശ്വാസികൾ കയറുന്നത് സൈന്യം വിലക്കിയതായി ഇസ്ലാമിക് വഖഫ് വകുപ്പിനെ ഉദ്ധരിച്ച് പലസ്തീൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി (WAFA) ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. അപ്രതീക്ഷിതമായി ഇസ്രയേൽ പൊലീസ് പള്ളി പരിസരത്തേക്കുള്ള എല്ലാ ഗേറ്റുകളും പെട്ടെന്ന് അടച്ചുപൂട്ടുകയും മുസ്‌ലിംകൾ അകത്ത് പ്രവേശിക്കുന്നത് തടയുകയും ചെയ്തുവെന്നാണ് റിപ്പോർട്ട് . എന്നാൽ ജൂത മത വിശ്വാസികൾക്ക് പ്രാർത്ഥന നടത്താൻ സൈന്യം അനുവാദം നൽകി. സമുച്ചയം നിയന്ത്രിക്കുന്ന ജോർദാനിയൻ നിയുക്ത ഇസ്ലാമിക സംഘടനയായ ഇസ്‌ലാമിക് വഖ്ഫ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇന്ന് രാവിലെ മുതൽ പള്ളിയിൽ പ്രവേശിക്കുന്നതിന് ഇസ്രായേൽ സേന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പ്രായമുള്ളവർ മാത്രമാണ് പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഒരു മുസ്ലിമിനും പ്രവേശനമില്ല. ഹമാസ് ഇസ്രായേൽ ആക്രമിച്ചത് തന്നെ അൽ അഖ്സ പള്ളിയിൽ ഇസ്രയേൽ അതിക്രമം കാട്ടിയതിനുള്ള പ്രതികാരം എന്നു പറഞ്ഞാണ്.
കഴിഞ്ഞ ഏപ്രിലിൽ അൽ-അഖ്സ പള്ളിയിൽ പൊലീസ് നടത്തിയ റെയ്ഡിന് പിന്നാലെയുണ്ടായ സംഘർശത്തിൽ ഒട്ടേറെ പലസ്തീനികൾ ആക്രമണത്തിനിരയാകുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. അധിനിവേശ കിഴക്കൻ ജറുസലേമിലും വെസ്റ്റ് ബാങ്കിലും മാസങ്ങളായി നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ ബാക്കിയായിരുന്നു അൽ അഖ്‌സ പള്ളിയിലെ അന്നത്തെ ആക്രമണം. മക്കയും മദീനയും കഴിഞ്ഞാൽ ഇസ്ലാമിലെ മൂന്നാമത്തെ വിശുദ്ധ സ്ഥലമായാണ് മുസ്ലീങ്ങൾ ഈ പള്ളിയെ കണക്കാക്കുന്നത്. ജൂതരും മുസ്ലീങ്ങളും ഒരു പോലെ പുണ്യഭൂമിയായി കരുതുന്നിടത്താണ് അൽ അഖ്സ പള്ളി സ്ഥിതിചെയ്യുന്നത്.
ജൂതന്മാർക്ക് ഹർ-ബൈത്ത് ( ടെമ്പിൾ മൗണ്ട്) എന്നും മുസ്ലീങ്ങൾക്ക് അൽ ഹറം അൽ-ഷെരീഫ് ( നോബിൾ സാങ്ച്വറി )എന്നുമാണ് ഇതറിയപ്പെടുന്നത്. ജറുസലേമിലെ പഴയ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള കുന്നിൻ മുകളിലാണ് അൽ-അഖ്സ പള്ളി സ്ഥിതി ചെയ്യുന്നത്.
കോമ്പൗണ്ടിനെ നിയന്ത്രിക്കുന്ന ഒരു ദീർഘകാല സ്റ്റാറ്റസ് കോ ക്രമീകരണത്തിന് കീഴിൽ, അമുസ്‌ലിംകൾക്ക് സന്ദർശിക്കാമെങ്കിലും മുസ്ലീങ്ങൾക്ക് മാത്രമേ വിശുദ്ധ കോമ്പൗണ്ടിൽ ആരാധന നടത്താനാകുകയുള്ളു. കുറച്ച് നാളുകളായി നിയമങ്ങൾ ലംഘിച്ച് കൊണ്ട് ജൂതന്മാർ ഈ പ്രദേശത്ത് സന്ദർശനം നടത്തുന്നതും പരസ്യമായി പ്രാർഥിക്കുന്നത് തുടരുന്നതും ഒപ്പം മുസ്ലീം വിശ്വാസികൾക്ക് ഇവിടേയ്ക്കുള്ള പ്രവേശനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും കടുത്ത പ്രതിഷേധങ്ങൾക്കും അക്രമങ്ങൾക്കും കാരണമായിരുന്നു. തുടർന്നാണ് 2021 ൽ ഗാസയും ഇസ്രയേലും തമ്മിൽ 11 ദിവസത്തെ യുദ്ധമുണ്ടായത്.
Israel bans Muslims from Al Aqsa mosque














