ഇസ്രയേൽ-ഹമാസ് യുദ്ധം ആഗോള സാമ്പത്തിക വ്യവസ്ഥയ്ക്ക് കനത്ത നാശമുണ്ടാക്കും: ലോക ബാങ്ക്

റിയാദ്: ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം ആഗോള സാമ്പത്തിക വികസനത്തിന് ഗുരുതരമായ തിരിച്ചടി നൽകുമെന്ന് ലോക ബാങ്ക് പ്രസിഡന്റ് അജയ് ബാംഗ. സൗദി അറേബ്യയിൽ നടന്ന നിക്ഷേപക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഇസ്രായേലിലും ഗാസയിലും അടുത്തിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ സാമ്പത്തിക വികസനത്തിനേൽപ്പിക്കുന്ന ആഘാതം വളരെ ഗുരുതരമാണെന്ന് ഞാൻ കരുതുന്നു. നമ്മൾ വളരെ അപകടകരമായ ഒരു ഘട്ടത്തിലാണ്,” അജയ് ബാംഗ പറഞ്ഞു.

അമേരിക്കൻ സമ്പദ്‍വ്യവസ്ഥയെ ചൂണ്ടിക്കാണിച്ചാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. “യുഎസിൽ ട്രഷറി വരുമാനം അഞ്ച് ശതമാനം കടന്നിരിക്കുകയാണ്. ഇങ്ങനെയൊന്ന് ഇതിന് മുമ്പ് കണ്ടിട്ടുണ്ടോ. നിഴൽ പോലെ സമ്പദ്‍വ്യവസ്ഥയിൽ പ്രതിസന്ധിയുണ്ട്,” എന്നും അജയ് ബാംഗ കൂട്ടിച്ചേർത്തു.

“ദാവോസ് ഇൻ ദി ഡെസേർട്ട്” എന്ന് വിളിക്കപ്പെടുന്ന വാർഷിക ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവിൽ സംസാരിക്കുകയായിരുന്നു ബാംഗ.

ആഗോള ബാങ്കിംഗ് മേധാവികളും ദക്ഷിണ കൊറിയ, കെനിയ, റുവാണ്ട എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാരും പങ്കെടുക്കുന്ന മൂന്ന് ദിവസത്തെ പരിപാടിയിൽ 6,000-ത്തിലധികം പ്രതിനിധികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സംഘാടകർ പറയുന്നു.

More Stories from this section

family-dental
witywide