
ടെൽ അവീവ്: ഹമാസ് ബന്ദികളാക്കിയ 40 ഓളം പേരെ മോചിപ്പിക്കുകയാണെങ്കിൽ പകരമായി ഗാസയിൽ ഒരാഴ്ചകൂടി വെടിനിർത്തലിന് തയ്യാറാണെന്ന് ഇസ്രയേൽ ഖത്തറിനെ അറിയിച്ചതായി റിപ്പോർട്ട്.
ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള പുതിയ കരാറിനായി ഇസ്രയേൽ ഖത്തർ വഴി ഹമാസിന് നിർദ്ദേശം നൽകിയതായി മുതിർന്ന ഇസ്രയേലി ഉദ്യോഗസ്ഥരും വിദേശ വൃത്തങ്ങളും പറഞ്ഞു. മൊസാദ് തലവൻ ഡേവിഡ് ബാർണിയ, സിഐഎ തലവൻ ബിൽ ബേൺസ് എന്നിവരുമായി വാഴ്സോയിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ, ബന്ദിമോചനം സംബന്ധിച്ച ചർച്ചകൾ ആരംഭിക്കാൻ യുദ്ധം അവസാനിപ്പിക്കണമെന്നതാണ് ഹമാസിന്റെ വ്യവസ്ഥ എന്ന് അറിയിച്ചു.
യുദ്ധം നിർത്തണമെങ്കിൽ ഹമാസ് ആയുധം താഴെ വെക്കണമെന്നും ഒക്ടോബർ ഏഴിലെ ആക്രമണത്തിന് ഉത്തരവാദികളായവരെ കൈമാറണമെന്നും മൊസാദ് തലവൻ പ്രതികരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ത്രീകളും 60 വയസ്സിനു മുകളിലുള്ള പുരുഷന്മാരും മാരകരോഗങ്ങളോ ഗുരുതര പരിക്കുകളോ ബാധിച്ച് അടിയന്തര ചികിത്സ ആവശ്യമുള്ളവരുമായ ബന്ദികളെ മോചിപ്പിക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നത്.
നവംബറിൽ വെടിനർത്തൽ അവസാനിച്ച് യുദ്ധം പുനരാരംഭിച്ച ശേഷം ഇസ്രയേൽ മുന്നോട്ടുവെക്കുന്ന ആദ്യ വെടിനിർത്തൽ നിർദേശമാണിത്. ഇസ്രയേലി പൗരന്മാരും വിദേശികളും അടക്കം 130 ഓളം പേർ ഇപ്പോഴും ഹമാസിന്റെ തടവിലാണ്. ബന്ദികളിൽ എട്ട് അമേരിക്കക്കാരും ഉണ്ടെന്ന് വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബി അറിയിച്ചിരുന്നു.
നേരത്തെ 80 ബന്ദികളെ വിട്ടയച്ചതിന് പകരമായാണ് ഒരാഴ്ച വെടിനിർത്തിയത്. എന്നാൽ, ഇത്തവണ 40 പേർക്ക് പകരം ഒരാഴ്ച വെടിനിർത്താമെന്നും കൂടുതൽ പലസ്തീനികളെ വിട്ടയക്കാമെന്നും ഇസ്രയേൽ പറയുന്നു. ഗുരുതര കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട പലസ്തീൻ തടവുകാരെ മോചിപ്പിക്കാനും തങ്ങൾ സന്നദ്ധരാണെന്ന് ഇസ്രയേൽ അറിയിച്ചതായി മുതിർന്ന ഇസ്രയേൽ ഉദ്യോഗസ്ഥർ പറഞ്ഞു.