യുഎൻ പ്രമേയം ഇസ്രയേൽ തള്ളി, അമേരിക്ക ഇസ്രയേലിനുള്ള പിന്തുണ ആവർത്തിച്ചു വ്യക്തമാക്കി

ന്യൂയോർക്: ഗാസയില്‍ വെടിനിര്‍ത്തല്‍ അല്ലെങ്കിൽ അടിയന്തര മാനുഷിക ഇടവേള വേണമെന്ന യുഎന്‍ പ്രമേയത്തെ തള്ളി ഇസ്രയേല്‍. പ്രമേയം യാഥാർഥ്യത്തിൽനിന്ന് ഏറെ അകലെയാണെന്നും നടപ്പാക്കാൻ പ്രായോഗികമായി ബുദ്ധിമുട്ടാണെന്നും ഇസ്രയേൽ പ്രതികരിച്ചു. ഇതിനു മുമ്പും പലതവണ യുഎൻ രക്ഷാ സമിതിയുടെ പ്രമേയം ഇസ്രയേൽ തള്ളിക്കളഞ്ഞിട്ടുണ്ട്. അമേരിക്ക ഇസ്രയേലിനു മേൽ സമ്മർദം ചെലുത്താത്തിടത്തോളം കാലം ഇസ്രയേലിന്റെ പക്ഷത്തുനിന്ന് വെടിനിർത്തൽ തീരുമാനമുണ്ടാവില്ല.

നാല് ശ്രമങ്ങള്‍ക്ക് ശേഷമാണ് യുഎന്‍ പ്രമേയം പാസ്സാക്കിയത്. എല്ലാ ബന്ദികളെയും വിട്ടയക്കാന്‍ പ്രമേയം ഹമാസിനോട് ആവശ്യപ്പെട്ടു. 2016 നു ശേഷം ഇസ്രയേല്‍ പലസ്തീന്‍ വിഷയത്തില്‍ യു എന്‍ പാസ്സാക്കുന്ന ആദ്യ പ്രമേയമാണ് ഇത്.

യു എന്‍ പ്രമേയത്തിന് പിന്നാലെ, ഇസ്രയേല്‍ ആക്രമണത്തിന് ന്യായീകരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും രംഗത്തെത്തി. ഹമാസ് പ്രവര്‍ത്തകര്‍ ഒളിച്ചിരിക്കുന്നതുകൊണ്ടാണ് ആശുപത്രികളില്‍ ഇസ്രയേല്‍ ആക്രമണം നടത്തുന്നതെന്ന ന്യായീകരണമാണ് ബൈഡന്‍ മുന്നോട്ടുവെച്ചത്. ആക്രമണം തുടങ്ങി ആറാഴ്ചയ്ക്ക് ശേഷമാണ് യുഎന്‍ രക്ഷാ സമിതി സഹായങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുന്നത് വരെ അടിയന്തരമായി ആക്രമണം നിര്‍ത്താന്‍ ഇസ്രായേലിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം പാസ്സാക്കുന്നത്. ഹമാസിനെക്കുറിച്ച് പരാമര്‍ശമില്ലെന്ന് ആരോപിച്ച് അമേരിക്കയും ബ്രിട്ടനും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. പ്രമേയം അടിയന്തര വെടിനിർത്തൽ അനിവാര്യമാണെന്ന് പറയുന്നില്ലെന്ന് ആരോപിച്ച് റഷ്യയും വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.

ഇസ്രായേലിന്റെ ധിക്കാരപൂര്‍വമായ നടപടിയുടെ പശ്ചാത്തലത്തില്‍ ഇനി എന്താണ് യുഎന്‍ ചെയ്യാന്‍ പോകുന്നതെന്ന് പലസ്തീന്‍ പ്രതിനിധി റിയാദ് മന്‍സൂര്‍ ചോദിച്ചു. ഹമാസാണ് ഇപ്പോഴത്തെ ആക്രമണങ്ങൾക്ക് കാരണമെന്ന് പറഞ്ഞുകൊണ്ടാണ് അമേരിക്കൻ പ്രതിനിധി വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ചത്.

കഴിഞ്ഞമാസം പ്രമേയം അവസാനിപ്പിക്കാനുള്ള നീക്കം അമേരിക്ക തടഞ്ഞിരുന്നു. എന്നാല്‍ അറബ് രാജ്യങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇത്തവണ പ്രമേയം വീറ്റോ ചെയ്യാതെ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാന്‍ അമേരിക്ക തീരുമാനിച്ചതെന്നാണ് സൂചന.

യു എന്‍ പ്രമേയം പാസ്സായപ്പോള്‍ തന്നെയാണ് ഇസ്രായേലിന് പൂര്‍ണ പിന്തുണ ആവര്‍ത്തിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തിയത്. ഗാസയിലെ അല്‍ഷിഫ ആശുപത്രിയില്‍ ഇസ്രയേല്‍ സേന നടത്തിയ പരിശോധനയെയും ജോ ബൈഡൻ പിന്തുണച്ചു.

Israel rejects UN resolution

More Stories from this section

family-dental
witywide