ഐക്യരാഷ്ട്രസഭ ഹമാസിനെ പിന്തുണയ്ക്കുന്നുവെന്ന് ഇസ്രായേല്‍

ടെല്‍ അവീവ്: ഒക്ടോബര്‍ ഏഴിന് ആരംഭിച്ച യുദ്ധം രണ്ട് മാസം പിന്നിട്ടിട്ടും ഹമാസ് ഭീകരരുടെ ആക്രമണത്തെ അപലപിക്കുന്നതില്‍ ഐക്യരാഷ്ട്രസഭ പരാജയപ്പെട്ടുവെന്ന് ഇസ്രായേല്‍ ആരോപിച്ചു. ഇസ്രയേലികള്‍ക്കെതിരെ ഹമാസ് നടത്തുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് ഉയര്‍ന്നുവരുന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഇത്.

ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഹമാസ് ഭീകരസംഘടനയെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി എലി കോഹന്‍ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടു. യുഎന്‍ തലവനായ ഗുട്ടെറസിന്റെ കാലാവധി ‘ലോകസമാധാനത്തിന് അപകടമാണ്’ എന്നും കോഹന്‍ പറഞ്ഞു. യുഎന്‍ മേധാവി യുദ്ധത്തില്‍ ഉടനടി വെടിനിര്‍ത്തലിന് ആവശ്യപ്പെടുകയും രക്ഷാസമിതിയുടെ ഇടപെടല്‍ ആവശ്യപ്പെടുകയും ചെയ്തതിന് ശേഷമാണ് ഇത്.

ഗാസയിലെ രണ്ട് മാസത്തെ യുദ്ധത്തില്‍ വെടിനിര്‍ത്തലിന് വേണ്ടിയുള്ള ഗുട്ടെറസിന്റെ ആഹ്വാനം ഫലസ്തീന്‍ ഭീകര സംഘടനയ്ക്ക് പിന്തുണ നല്‍കുന്നതാണെന്നും പ്രായമായവരെ കൊലപ്പെടുത്തുന്നതിനും കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകുന്നതിനും സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതിനുമുള്ള അംഗീകാരമാണിതെന്നും കോഹന്‍ പറഞ്ഞു.

ഇസ്രയേലിനെതിരായ ആക്രമണത്തില്‍ ഹമാസിനെ അപലപിക്കുന്നതില്‍ യുഎന്‍ പരാജയപ്പെട്ടുവെന്നും വെസ്റ്റ് ബാങ്കിലെയും ഗാസ മുനമ്പിലെയും യുഎന്‍ മാനുഷിക കോര്‍ഡിനേറ്ററുടെ റെസിഡന്‍സി വിസ പുതുക്കില്ലെന്നും കോഹന്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം, യുദ്ധം രൂക്ഷമായിരിക്കെ, തെക്കന്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന വ്യോമാക്രമണത്തിനും കര ആക്രമണത്തിനും ഇടയില്‍ പതിനായിരക്കണക്കിന് ഫലസ്തീനികള്‍ ഒഴിഞ്ഞുപോയിട്ടുണ്ട്. ഇസ്രായേല്‍-ഹമാസ് യുദ്ധം ഗാസയില്‍ 16,000-ത്തിലധികം ആളുകളുടെ ജീവന്‍ അപഹരിച്ചു, 42,000-ത്തിലധികം പേര്‍ക്ക് പരിക്കേറ്റു. ഏകദേശം 1,200 പേര്‍ ഇസ്രായേല്‍ ഭാഗത്തും മരിച്ചിട്ടുണ്ട്.

ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, ഗാസയിലെ ജനസംഖ്യയുടെ 80 ശതമാനത്തിലധികം വരുന്ന 1.87 ദശലക്ഷം ആളുകള്‍ ഇസ്രായേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം അവരുടെ വീടുകളില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടു. അതേസമയം, യുദ്ധം അവസാനിച്ചതിന് ശേഷം ഗാസ മുനമ്പില്‍ സൈന്യം തുറന്ന സുരക്ഷാ നിയന്ത്രണം നിലനിര്‍ത്തണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

More Stories from this section

family-dental
witywide