
വാഷിങ്ടൺ: ഗാസയിൽ കരയുദ്ധം നടത്തണോ വേണ്ടയോ എന്ന കാര്യത്തിൽ ഇസ്രയേലിന് അവരുടെ സ്വന്തമായ തീരുമാനങ്ങളെടുക്കാമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായുള്ള കൂടിക്കാഴ്ചക്കിടെ, “ഇസ്രയേൽ കരയുദ്ധം വൈകിപ്പിക്കാനുള്ള കാരണം യുഎസ് ആണോ?” എന്ന് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോഴായിരുന്നു ബൈഡന്റെ മറുപടി. “ഇസ്രയേലികൾക്ക് അവരുടെ സ്വന്തം തീരുമാനങ്ങളെടുക്കാം,” എന്നാണ് ബൈഡൻ പറഞ്ഞത്.
ഇസ്രയേല്‍-പാലസ്തീന്‍ യുദ്ധം പതിനെട്ടാം ദിവസം പിന്നിടുമ്പോള്‍ ഗാസ അക്ഷരാര്‍ത്ഥത്തില്‍ ശവപ്പറമ്പാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടത് 704 പേരാണ്. ഇതുവരെ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഔദ്യോഗിക കണക്ക് അനുസരിച്ച് 5791 ആയി. ഇതിൽ 2360 കുട്ടികളും ഉള്‍പ്പെടുന്നു.
കൊല്ലപ്പെട്ട മക്കളെ കെട്ടിപ്പിടിച്ച് വാവിട്ട് കരയുന്ന ഉറ്റവരുടെ മുഖങ്ങള്‍ക്ക് മുന്നില്‍ മറുപടിയില്ലാതെ കൈകൂപ്പുകയാണ് രക്ഷാപ്രവര്‍ത്തകര്‍. ഹമാസ് നടത്തിയ ആക്രമണത്തിന് പാലസ്തീന്‍ ജനതയെ ഒന്നാകെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ന്യായീകരിക്കാനാകില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നൂറുകണക്കിന് പേര്‍ കുടുങ്ങി കിടക്കുന്നുണ്ട്. പലരെയും പുറത്തെടുക്കാന്‍ തന്നെ കഴിയില്ല. അതിനുള്ള സംവിധാനങ്ങള്‍ ഗാസയില്‍ ഇല്ല. റോഡുകളെല്ലാം തകര്‍ന്നിരിക്കുന്നതിനാല്‍ പലയിടങ്ങളിലും ആംബുലന്‍സുകള്‍ക്ക് സഞ്ചരിക്കാന്‍ പോലും സാധിക്കുന്നില്ല. ആക്രമണങ്ങളില്‍ പരുക്കേല്‍ക്കുന്നവര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കിടന്നുതന്നെ മരിക്കുന്ന ദുരിതക്കാഴ്ചകളാണ് ഗാസയില്‍.