
ന്യൂഡൽഹി; ചോദ്യത്തിന് കോഴ വിവാദത്തില്‍ പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി മുന്നില്‍ തൃണമൂല്‍ എംപി മഹുവ മൊയ്ത്ര നാളെ ( നവംബർ 2) ഹാജരാകും. മഹുവയുടെ പേരിലുള്ള പാർലമെൻ്റ് ഇ മെയിൽ ഐഡിയും പാസ് വേർഡും ദുബായിൽ വച്ച് 49 തവണ ഉപയോഗിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഐടി മന്ത്രാലയം എത്തിക്സ് കമ്മിറ്റിക്ക് റിപ്പോർട്ട് നൽകി.
നാളെ മഹുവയെ സംബന്ധിച്ച് വളരെ നിർണായകമാണ്. എത്തിക്സ് കമ്മിറ്റി മുമ്പാകെ നാളെ 11 മണിക്കാണ് ഹാജരാകേണ്ടത്. അതിനു മുന്നോടിയായാണ് ഐടി മന്ത്രാലയം റിപ്പോർട്ട് കൊടുത്തിരിക്കുന്നത്. തൻ്റെ പാർലമെൻ്റ് ലോഗിൻ ഐഡി ദുബായിലുള്ള വ്യവസായിയായ ദർശൻ ഹീരാ നന്ദാനി ഉപയോഗിച്ചിട്ടുണ്ട് എന്ന് മഹുവ തന്നെ സമ്മതിച്ചിരുന്നു. വളരെ ചെറിയ കാലയളവിൽ മാത്രമാണ് അത് ഉപയോഗിച്ചിരുന്നത് എന്നാണ് മഹുവ പറഞ്ഞിരുന്നത്. എന്നാൽ 49 തവണ ഇത് ഉപയോഗിച്ചെന്നും വ്യവസായിയായ ദർശൻ ഹീരാനന്ദാനിയുടെ സഹായിയാണ് ഇത് ഉപയോഗിച്ചതെന്നുമാണ്ഐടി മന്ത്രാലയത്തിൻ്റെ കണ്ടെത്തൽ. ഈ കണ്ടെത്തൽ മഹുവയ്ക്ക് കുരുക്കായി മാറാൻ സാധ്യതയുണ്ട്.
അതേസമയം, ആരോപണങ്ങളില്‍ തൻ്റെ വിശദീകരണങ്ങള്‍ കേള്‍ക്കുന്നതിന് മുന്‍പ് പരാതിക്കാരനായ ബിജെപി എംപി നിഷികാന്ത് ദുബെയുടെ നിലപാട് തേടിയ കമ്മിറ്റി നടപടി സ്വാഭാവിക നീതിക്ക് വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി മഹുവ എത്തിക്സ് കമ്മിറ്റിക്ക് കത്ത് അയച്ചിരുന്നു. നിഷികാന്ത് ദുബെയും അഭിഭാഷകന്‍ ജയ് അനന്ത് ദേഹാദ്രായിയും ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാന്‍ താന്‍ ആഗ്രഹിച്ചിരുന്നു. ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ തനിക്ക് പാരിതോഷികം നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന വ്യവസായി ഹിരാനന്ദാനിയുടെ വിശദീകരണം സമിതി തേടണമെന്നും മഹുവ കത്തില്‍ ആവശ്യപ്പെടുന്നു. ഹിരാനന്ദാനി കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകേണ്ടതുണ്ട്. അദ്ദേഹം തനിക്ക് നല്‍കി എന്ന് ആരോപിക്കപ്പെടുന്ന സമ്മാനങ്ങളുടെയും ആനുകൂല്യങ്ങളെയും കുറച്ചുള്ള വിവരങ്ങള്‍ തേടി ക്രോസ് വിസ്താരം നടത്തേണ്ടത് അത്യാവശ്യമാണ്. അതിന് അവസരം വേണം. ഇവ പരിശോധിക്കാതെയുള്ള ഏതൊരു അന്വേഷണവും അപൂര്‍ണവും അന്യായവുമാണെന്ന് വിലയിരുത്തേണ്ടിവരുമെന്നും മഹുവ കത്തിൽ പറഞ്ഞു . ഈ കേസിൽ വ്യവസായി ഹീരാനന്ദാനിയുടെ സത്യവാങ്മൂലം ദുബായി കോൺസുലേറ്റ് വഴി കേന്ദ്ര വിദേശകാര്യ മന്ത്രാലയം വാങ്ങിച്ചിരുന്നു. അതും മഹുവയ്ക്ക് എതിരായ തെളിവാണ്.
IT ministry report says Mahua’s login accessed from Dubai 49 times