
റോം: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും ടിവി ജേണലിസ്റ്റും ജോർജിയയുടെ പങ്കാളിയുമായ ആൻഡ്രിയ ജിയാംബ്രൂണോയും വേർപിരിഞ്ഞു. അടുത്തിടെ നടന്ന ഒരു ടെലിവിഷന്‍ പരിപാടിക്കിടെ ജിയാംബ്രൂണോ നടത്തിയ ലൈംഗികപരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപകം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് ജോർജിയ മെലോണി ജിയാംബ്രൂണോയുമായുള്ള ബന്ധം അവസാനിപ്പിച്ചതായി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ജിയാംബ്രൂണോയുമായുള്ള ബന്ധത്തിൽ മെലോണിയക്ക് ഏഴ് വയസുള്ള ഒരു മകളുണ്ട്.
“പത്ത് വർഷം നീണ്ടുനിന്ന ആൻഡ്രിയ ജിയാംബ്രൂണോയുമായുള്ള എന്റെ ബന്ധം ഇവിടെ അവസാനിക്കുന്നു,ഞങ്ങളുടെ പാതകൾ കുറച്ചുകാലമായി വ്യതിചലിച്ചു, അത് അംഗീകരിക്കേണ്ട സമയമായി,” ജോര്‍ജിയ മെലോണി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
മുൻ ഇറ്റാലിയൻ പ്രധാനമന്ത്രിയും മെലോണിയുടെ സഖ്യകക്ഷി നേതാവുമായിരുന്ന അന്തരിച്ച സിൽവിയോ ബെർലുസ്കോണിയുടെ അവകാശികളുടെ ഉടമസ്ഥതയിലുള്ള MFE മീഡിയ ഗ്രൂപ്പിന്റെ ഭാഗമായ ചാനൽ സംപ്രേഷണം ചെയ്യുന്ന ഒരു വാർത്താ പരിപാടിയുടെ അവതാരകനാണ് ജിയാംബ്രൂണോ.
അടുത്തിടെ മറ്റൊരു മാധ്യമസ്ഥാപനം വിവാദമായ ജിയാംബ്രൂണോയുടെ പ്രോഗ്രാമിൽ നിന്നുള്ള ചില രംഗങ്ങൾ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു പരിപാടി സംപ്രേക്ഷണം ചെയ്തിരുന്നു. പരിപാടിക്കിടെ മോശം വാക്കുകൾ ഉപയോഗിക്കുകയും സഹപ്രവര്‍ത്തകയോട് സഭ്യമല്ലാത്ത വിധം സംസാരിക്കുകയും ചെയ്തതതിനെതിരെ ജിയാംബ്രൂണോയ്ക്ക് നേരെ വ്യാപക വിമർശനം ഉയർന്നിരുന്നു.
ഒരു കൂട്ടബലാത്സംഗ കേസിനെത്തുടർന്ന് ഇരയെ കുറ്റപ്പെടുത്തുന്ന അഭിപ്രായങ്ങളുടെ പേരിൽ ജിയാംബ്രൂണോ കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു.