
മയാമി: ഇന്ത്യൻ പത്രപ്രവർത്തനത്തിന് കേരളത്തിലെ പത്രപ്രവർത്തനം മാതൃകയാണെന്ന് ജന്മഭൂമി ന്യൂസ് എഡിറ്റർ പി. ശ്രീകുമാർ. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയിൽ നിന്ന് തുടങ്ങിയതാണ് കേരളത്തിലെ മാധ്യമപ്രവർത്തനത്തിന്റെ പാരമ്പര്യമെന്നും അദ്ദേഹം പറഞ്ഞു. ഭരണകൂടത്തിനെതിരെയുള്ള വാർത്തകൾ തന്നെയാണ് തുടക്കം മുതലേ മലയാള മാധ്യമങ്ങൾ നൽകിയിരുന്നതെന്നും ഭരണകൂടത്തിന്റെ ഔദാര്യത്തിന് വേണ്ടി കാത്തുനിന്നിട്ടില്ലെന്നും ഇന്ത്യ പ്രസ് ക്ലബ് മാധ്യമ സമ്മേളനത്തിൽ പി ശ്രീകുമാർ പറഞ്ഞു.
ഭരണകൂടത്തിനെതിരെ ധൈര്യപൂർവ്വം നിലപാടെടുത്തുകൊണ്ടാണ് തുടക്കം മുതൽ മാധ്യമങ്ങൾ വിശ്വാസ്യത ഉണ്ടാക്കിയെടുത്തതെന്ന് പി ശ്രീകുമാർ പറഞ്ഞു. ഏതെങ്കിലും മുഖ്യമന്ത്രിക്കോ പ്രധാനമന്ത്രിക്കോ ഇവിടുത്തെ മാധ്യമങ്ങളെ നിയന്ത്രിക്കാനാകില്ല. ബിജെപിയും നരേന്ദ്ര മോദിയും പറയുന്നതനുസരിച്ച് പ്രവർത്തിക്കുന്ന ഏത് മാധ്യമങ്ങളാണ് കേരളത്തിലുള്ളതെന്നും, പിണറായി വിജയനെതിരായി ഇപ്പോഴും വാർത്തകൾ കൊടുക്കുന്നില്ലേ എന്നും ശ്രീകുമാർ ചോദിച്ചു.
ബിജെപിക്കെതിരെ വാർത്ത കൊടുത്താൽ ഇഡി വരും എന്നാണ് പറയുന്നത്. എങ്കിൽ ഇഡി വരട്ടെ എന്ന് ശ്രീകുമാർ പറഞ്ഞു. മാധ്യമങ്ങളുടെ മൂല്യം ഇടിയുന്നതിൽ പിണറായി വിജയനെയോ നരേന്ദ്ര മോദിയെയോ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ലെന്നും പി. ശ്രീകുമാർ പറഞ്ഞു.
ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിനാണ് ഇന്ന് മയാമിയില്‍ തിരി തെളിഞ്ഞത്. പ്രസ് ക്ളബ് പ്രസിഡന്റ് സുനില്‍ തൈമറ്റം, സെക്രട്ടറി രാജു പള്ളത്ത്, ട്രഷറര്‍ ഷിജോ പൗലോസ്, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ബിജു കിഴക്കേക്കൂറ്റ്, പ്രസിഡന്റ് ഇലക്ട് സുനില്‍ ട്രൈസ്റ്റാര്‍, വൈസ് പ്രസിഡന്റ് ബിജു സക്കറിയ, ജോ.സെക്രട്ടറി സുധ പ്ളക്കാട്ട്, ജോ. ട്രഷറര്‍ ജോയ് തുമ്പമണ്‍, ഓഡിറ്റര്‍ ജോര്‍ജ് ചെറയില്‍ എന്നിവരും ഫ്ളോറിഡ ചാപ്റ്റര്‍ അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.














