
ടോക്യോ: തൊഴിൽ ക്ഷമതയുടെ കാര്യത്തിൽ ലോകത്തിൽ ഏറ്റവും മുന്നിലുള്ള ജപ്പാൻ പക്ഷെ തൊഴിലാളി ക്ഷേമത്തിന്റെ കാര്യത്തിൽ ബഹുദൂരം പിന്നിലെന്ന് റിപ്പോർട്ട്. ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായ ആരോഗ്യം വിലയിരുത്തി തൊഴിലാളി ക്ഷേമത്തിന്റെ കാര്യത്തിൽ ആഗോള റാങ്കിംഗിൽ ജപ്പാൻ അവസാന സ്ഥാനത്താണ് എന്നാണ് സർവേ ഫലങ്ങൾ പറയുന്നത്. മക്കിൻസി ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
30 രാജ്യങ്ങളിൽ നിന്നുള്ള 30,000 തൊഴിലാളികളികൾക്കിടയിലാണ് സർവേ നടത്തിയത്. വ്യാഴാഴ്ച പുറത്തുവിട്ട സർവേ റിപ്പോർട്ടിൽ തുർക്കിയാണ് ഒന്നാംസ്ഥാനത്ത്. തൊട്ടുപിന്നിൽ ഇന്ത്യയാണ്. മൂന്നാംസ്ഥാനത്ത് ചൈനയും. 36 രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും അവസാനമാണ് ജപ്പാൻ.

ആജീവനാന്ത തൊഴിലും തൊഴിൽ സുരക്ഷയും വാഗ്ദാനം ചെയ്യുന്നതിൽ ജാപ്പാനീസ് ബിസിനസ് സ്ഥാപനങ്ങൾ ബഹുമതി നേടിയിട്ടുണ്ട്. എന്നാൽ ജീവനക്കാരുടെ സന്തോഷവും പ്രധാനമാണ്. ജീവനക്കാർക്ക് സന്തോഷമില്ലെങ്കിൽ ആ ജോലി മാറൽ ഇവിടെ ബുദ്ധിമുട്ടാണ്.
ജോലിസ്ഥലത്തെ സംതൃപ്തി ഇല്ലായ്മയും സമ്മദവും കൂടുതലാണ് ജപ്പാനിൽ. ഇപ്പോൾ കുറച്ചുകാലത്തെ കരാറിലാണ് തൊഴിലാളികളെ ജോലിക്കെടുക്കുന്നത്. ഇത് തൊഴിൽ അനിശ്ചിതത്വമുണ്ടാക്കുന്നു. അതേസമയം, ജീവനക്കാരുടെ ശാരീരിക,മാനസികാരോഗ്യം മെച്ചപ്പെട്ടാൽ തൊഴിൽ രംഗത്തും അതിന്റെ പ്രതിഫലനമുണ്ടാകുമെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു.















