
തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ നിയമനം നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ കേസിൽ. എഐഎസ്എഫ് മുൻ നേതാവ് കെ.പി. ബാസിതിനെ അറസ്റ്റ് ചെയ്തു.കേസിൽ മുഖ്യ ആസൂത്രകൻ ബാസിത് ആണെന്നാണ് പൊലീസ് പറയുന്നത്. മഞ്ചേരിയിൽ കന്റോൺമെൻറ് പോലീസിന്റെ പിടിയിലായ ഇയാളെ ചോദ്യം ചെയ്യാനായി തിരുവനന്തപുരത്തേക്ക് കൊണ്ടുവരും. അതേസമയം ആരോഗ്യമന്ത്രിയുടെ ഓഫിസിനെതിരെ നിയമന കോഴ പരാതി ബാസിത് തന്നെക്കൊണ്ട് ഭീഷണിപ്പെടുത്തി ഒപ്പിടുവിപ്പിച്ചതാണെന്ന് മലപ്പുറം സ്വദേശി ഹരിദാസൻ മൊഴി നൽകി.
മന്ത്രിയുടെ പിഎയുടെ പേരു പറഞ്ഞാൽ അന്വേഷണമുണ്ടാകില്ലെന്ന് ബാസിത്ത് പറഞ്ഞതായും ഹരിദാസൻ മൊഴി നൽകിയിട്ടുണ്ട്. കേസിൽ മുഖ്യ പ്രതി അഖിൽ സജീവിനെ പോലീസ് പിടികൂടിയിരുന്നു. ഒളിവിലായിരുന്ന അഖിലിനെ തേനിയിൽനിന്നാണ് പിടികൂടിയത്.
ഹോമിയോ ഡോക്ടർ തസ്തികയിൽ നിയമിക്കാമെന്ന് വാഗ്ദാനം നൽകി ഹരിദാസന്റെ കയ്യിൽനിന്ന് കോഴ വാങ്ങിയെന്നാണ് കേസ്. ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫായ അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപ നൽകിയെന്നായിരുന്നു ഹരിദാസിന്റെ പരാതി. തുടർന്ന് പരാതിയിൽ ആരോപിക്കുന്ന ദിവസം അഖിൽ മാത്യു സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പിന്നാലെ തനിക്കെതിരെ വന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അഖിൽ മാത്യു പൊലീസിൽ പരാതി നൽകുകയായിരുന്നു.
job fraud case; mastermind arrested