
തിരുവനന്തപുരം: ഡിജിപി ഓഫിസിലേക്ക് നടന്ന കെപിസിസി മാര്‍ച്ചിനെതിരായ പൊലീസ് നടപടിയിൽ ലോക്സഭാ സ്പീക്കർക്കും പ്രിവിലേജ് കമ്മിറ്റിക്കും പരാതി നല്‍കി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. നിയമങ്ങളും ചട്ടങ്ങളും മാനദണ്ഡങ്ങളും പാടേ ലംഘിച്ചുകൊണ്ട് താനുള്‍പ്പെടെയുള്ള സഹഎംപിമാര്‍ക്കെതിരെ ഉണ്ടായ നിഷ്ഠൂരമായ പൊലീസ് നടപടിയും കണ്ണീർ വാതകം, ഗ്രനേഡ്, ജലപീരങ്കി പ്രയോഗവും അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് സുധാകരന്റെ പരാതി.
ജനപ്രതിനിധിയെന്ന പരിഗണന പോലും പൊലീസ് നല്‍കിയില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശ പ്രകാരമാണ് താനുള്‍പ്പെടെയുള്ള എംപിമാര്‍ക്കും ജനപ്രതിനിധികള്‍ക്കുമെതിരേയുള്ള പൊലീസ് നടപടി. മുഖ്യമന്ത്രി തന്നോട് വ്യക്തിവിരോധം തീര്‍ക്കാനാണ് ശ്രമിച്ചത്.
പൊലീസിന്‍റെ ഗ്രനേഡ്, ടിയര്‍ ഗ്യാസ് പ്രയോഗത്തില്‍ തനിക്ക് ശ്വാസതടസ്സം ഉണ്ടാവുകയും തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. മനുഷ്യാവകാശങ്ങളുടെയും സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനാധിപത്യാവകാശങ്ങളുടെയും നഗ്നമായ ലംഘനം കൂടിയാണിത്. സമാധാനപരമായി പ്രതിഷേധിച്ച ജനപ്രതിനിധികള്‍ക്കെതിരായ പൊലീസ് നടപടി സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഈ വിഷയത്തിന്‍റെ ഗൗരവം ഉള്‍ക്കൊണ്ട് സമഗ്രമായ അന്വേഷണം അനിവാര്യമാണെന്ന് ലോക്‌സഭ സ്പീക്കര്‍ക്ക് നല്‍കിയ പരാതിയില്‍ കെ. സുധാകരന്‍ ആവശ്യപ്പെട്ടു.









