കളമശേരി സ്ഫോടനം: ഐഇഡി പ്രവര്‍ത്തനമറിയാന്‍ നേരത്തേ ചെറു സ്ഫോടനങ്ങള്‍ പരീക്ഷിച്ചു, പഠിച്ചത് ഇന്റര്‍നെറ്റ് വഴി

കൊച്ചി: കളമശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ നേരത്തേ പരീക്ഷണ സ്ഫോടനങ്ങള്‍ നടത്തിയതായി അന്വേഷണ സംഘം. സ്ഫോടനം നടത്താന്‍ ഐഇഡി ആണ് തെരഞ്ഞെടുത്തത്. ഇവയുടെ പ്രവര്‍ത്തനം അറിയാന്‍ പലവട്ടം പലയിടങ്ങളിലായി ശേഷി കുറഞ്ഞ ചെറു സ്ഫോടനങ്ങളാണ് പരീക്ഷിച്ചത്. തുടര്‍ന്നാണ് ആളപായം ഉണ്ടാക്കുംവിധം ബോംബുകള്‍ നിര്‍മിച്ച് കളമശേരിയില്‍ യഹോവയുടെ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചതെന്നും പ്രതി മൊഴി നല്‍കിയതായും പൊലീസ് പറയുന്നു.

ഇന്റര്‍നെറ്റ് വഴിയാണ് ബോംബ് ഉണ്ടാക്കാന്‍ പഠിച്ചത് എന്ന് മാര്‍ട്ടിന്‍ മൊഴി നല്‍കിയതായും അന്വേഷണ സംഘം വ്യക്തമാക്കി. ബോംബ് ഉണ്ടാക്കാന്‍ ഉപയോഗിച്ച വസ്തുക്കള്‍ പ്രതിയുടെ അത്താണിയിലെ ഫ്ലാറ്റില്‍ നിന്ന് കണ്ടെത്തിയിരുന്നു. സ്ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകള്‍ മാര്‍ട്ടിന്റെ സ്‌കൂട്ടറില്‍ നിന്നു തന്നെ കണ്ടെടുത്തിരുന്നു. ഓറഞ്ച് നിറത്തിലുള്ള റിമോട്ടില്‍ എ ബി എന്ന രേഖപ്പെടുത്തിയ രണ്ട് സ്വിച്ചുകളും ഉണ്ടായിരുന്നു. കീഴടങ്ങാന്‍ വേണ്ടി മാര്‍ട്ടിന്‍ കൊടകര പോലീസ് സ്റ്റേഷനില്‍ എത്തിയ സ്‌കൂട്ടറിനുള്ളില്‍ തന്നെയായിരുന്നു റിമോട്ടുകള്‍ സൂക്ഷിച്ച് വെച്ചത്.

ബോംബ് നിര്‍മിക്കാന്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങിയ പാലാരിവട്ടത്തെ കടകളിലും തെളിവെടുത്തിരുന്നു. ഞായറാഴ്ച ഡിസിപി എസ് ശശിധരന്റെ നേതൃത്വത്തില്‍ അന്വേഷണ പുരോഗതി വിലയിരുത്തി. തിങ്കളാഴ്ച പ്രതി പെട്രോള്‍ വാങ്ങിയ പമ്പുകളില്‍ തെളിവെടുക്കും. ഒക്ടോബര്‍ 29-ന് രാവിലെ ഒന്‍പതരയോടെയാണ് യഹോവ സാക്ഷികളുടെ സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ഹാളില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം നടക്കവേ രണ്ടായിരത്തിലധികം പേര്‍ ഹാളിലുണ്ടായിരുന്നു. സ്‌ഫോടനത്തില്‍ ഇതുവരെ അഞ്ച് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

മലയാറ്റൂര്‍ സ്വദേശിനി സാലി പ്രദീപന്‍ (45) ആണ് ഏറ്റവുമൊടുവില്‍ മരിച്ചത്. സ്‌ഫോടനത്തില്‍ ആദ്യം മരിച്ച ലിബിനയുടെ അമ്മയാണ് സാലി. അതീവ ഗുരുതരാവസ്ഥയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവരുടെ മകന്‍ പ്രവീണ്‍ ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. സ്ഫോടനത്തില്‍ മരിച്ച അഞ്ചുപേരും സ്ത്രീകളാണ്.

More Stories from this section

family-dental
witywide