കളമശേരി സ്ഫോടനം: ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശിനിയും മരിച്ചു, ആകെ മരണം എട്ടായി

കൊച്ചി: കളമശേരി സ്ഫോടനത്തെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇടുക്കി തൊടുപുഴ വണ്ടമറ്റം സ്വദേശിനി ലില്ലി ജോണ്‍ (76) ആണ് മരിച്ചത്. സ്ഫോടനത്തില്‍ മരിച്ച ജോണിന്റെ ഭാര്യയാണ് ലില്ലി. നെടുമറ്റം സഹകരണ ബാങ്ക് റിട്ട. ഉദ്യോഗസ്ഥയാണ്.

ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു മരണം. അഞ്ചുദിവസം മുന്‍പാണ് റിട്ട. വില്ലേജ് ഓഫീസറായിരുന്ന ജോണ്‍ മരിച്ചത്. ഇതോടെ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു ജോണിന്റെ മരണം.

പെരുമ്പാവൂര്‍ കുറുപ്പുംപടി ഇരിങ്ങോള്‍ വട്ടോളിപ്പടി പരേതനായ പുളിക്കല്‍ പൗലോസിന്റെ ഭാര്യ ലെയോണ (55), മലയാറ്റൂര്‍ കടവന്‍കുടി വീട്ടില്‍ പ്രദീപന്റെ മകള്‍ ലിബ്ന (12), അമ്മ സാലി (റീന-45), സഹോദരന്‍ പ്രവീണ്‍ (24), തൊടുപുഴ കാളിയാര്‍ കുളത്തിങ്കല്‍ വീട്ടില്‍ കുമാരി പുഷ്പന്‍ (53), ആലുവ മുട്ടം ജവാഹര്‍ നഗര്‍ ഗണപതിപ്ലാക്കല്‍ വീട്ടില്‍ മോളി ജോയ് (61) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.