
ന്യൂഡൽഹി: കളമശേരി കൺവെൻഷൻ സെന്ററിലുണ്ടായ സ്ഫോടനം അങ്ങേയറ്റം ദൗർഭാഗ്യകരമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തെക്കുറിച്ചുള്ള മറ്റു വിവരങ്ങൾ ശേഖരിച്ചു വരുന്നതേയുള്ളൂ.
എറണാകുളത്തുള്ള പൊലീസ് ഉദ്യോഗസ്ഥരെല്ലാം സ്ഥലത്തെത്തിയിട്ടുണ്ട്. ഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ അവിടേയ്ക്കു തിരിച്ചിട്ടുണ്ട്. മറ്റു കാര്യങ്ങൾ ഇപ്പോൾ പറയാറായിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഗൗരവമായി തന്നെ കണ്ടുകൊണ്ട് കാര്യങ്ങൾ നീക്കിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭീകരാക്രമണം സംശയിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് വിവരങ്ങൾ കിട്ടിയിട്ട് പറയാം എന്നായിരുന്നു പ്രതികരണം.
സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിനായി ഡൽഹിയിലെത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. കൊച്ചിയിലേക്ക് തിരിക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
കളമശേരിയിൽ യഹോവാ സാക്ഷികളുടെ സമ്മേളനം നടന്ന സമ്ര ഇന്റർനാഷനലിന്റെ ഹാളിലാണ് ഞായറാഴ്ച രാവിലെ സ്ഫോടനമുണ്ടായത്. ഒരു സ്ത്രീ മരിക്കുകയും 36ൽ അധികം പേർക്കു പരുക്കേൽക്കുകയും ചെയ്തു. അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണു വിവരം. 2300 പേർ ഹാളിലുണ്ടായിരുന്നു. ഹാളിന്റെ മധ്യത്തിലാണു സ്ഫോടനം നടന്നത്.