കളമശ്ശേരി സ്ഫോടനം: ഒരാള്‍ കൂടി മരിച്ചു

കൊച്ചി: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം കുളങ്ങര തൊട്ടിയില്‍ ജോണാണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ ലില്ലിയും പൊള്ളലേറ്റ് ചികിത്സയിലാണ്. സ്‌ഫോടനത്തില്‍ ഇതോടെ മരണം ഏഴായി.

നാടിനെ നടുക്കിയ കളമശ്ശേരി സ്‌ഫോടനം നടന്നിട്ട് ഒരു മാസം കഴിഞ്ഞു. ഒക്ടോബര്‍ 29ന് കളമശ്ശേരി സാമറ കണ്‍വെന്‍ഷന്‍ സെന്ററില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെയായിരുന്നു സ്‌ഫോടനമുണ്ടായത്. ഏഴ് പേര്‍ കൊല്ലപ്പെടുകയും നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസില്‍ ഡൊമിനിക് മാര്‍ട്ടിനെ മാത്രമാണ് പൊലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്. മാര്‍ട്ടിന്‍ നിലവില്‍ റിമാന്‍ഡിലാണ്. യഹോവ സാക്ഷികളുടെ ഇടയിലുണ്ടായ ആഭ്യന്തര പ്രശ്‌നങ്ങളാണ് സ്‌ഫോടനത്തിലേക്ക് പ്രതിയെ നയിച്ചതെന്ന് പറയുന്നുണ്ടെങ്കിലും കൂടുതല്‍ കാര്യങ്ങളില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.