കളമശ്ശേരി സ്ഫോടനം: ആറുപേരുടെ നില ഗുരുതരം, ഒരു കുട്ടി ഉൾപ്പെടെ 18 പേർ വെന്റിലേറ്ററിൽ

കൊച്ചി: കളമശ്ശേരിയിൽ കൺവെൻഷൻ സെന്‍ററിൽ പ്രാർഥനക്കിടെയുണ്ടായ സ്ഫോടനത്തിൽ സാരമായി പരുക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത് 18 പേർ. ഇവരിൽ 12 വയസുള്ള കുട്ടി ഉൾപ്പെടെ ആറ് പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. ഒരാള്‍ക്ക് 80 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്

മെഡിക്കല്‍ കോളജുള്‍പ്പടെയുള്ള വിവിധ ആശുപത്രികളില്‍ 52 പേരാണ് ചികിത്സയ്‌ക്കെത്തിയതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. സ്ഫോടനത്തിൽ മരിച്ച സ്ത്രീ ആശുപത്രിയിലെത്തിക്കും മുമ്പ് തന്നെ മരണപ്പെട്ടിരുന്നു. നിലവില്‍ 30 പേരാണ് ചികിത്സയിലുള്ളത്. 

37-ഓളം പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് ചികിത്സ തേടിയത്. മെഡിക്കല്‍ കോളേജില്‍ ഐസിയുവിലുള്ളത് 10 പേരാണ്. 10 പേര്‍ വാര്‍ഡിലാണ്. ഇവര്‍ക്ക് സാരമായ പൊള്ളലില്ലാത്തതിനാൽ വൈകുന്നേരത്തോടെ ഡിസ്ചാർജ് ചെയ്തേക്കാം. കൂടാതെ രാജഗിരി ആശുപത്രിയിൽ ഒരാളും സണ്‍റൈസ് ആശുപത്രിയിൽ ഒരാളും തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലുണ്ട്. ആസ്റ്റര്‍ മെഡിസിറ്റിയില്‍ 2 പേര്‍ വെന്റിലേറ്ററിലാണ്. മരിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ലഭ്യമായ എല്ലാ ആധുനിക ചികിത്സയും പരിക്കേറ്റവർക്ക് നൽകുമെന്ന് മന്ത്രി പറഞ്ഞു. തൃശൂർ മെഡിക്കൽ കോളജിൽ നിന്ന് പ്ലാസ്റ്റിക് സർജന്മാർ ഉൾപ്പെടെ വിദഗ്ധ ഡോക്ടർമാർ എറണാകുളത്തേക്ക് എത്തിയിട്ടുണ്ട്. പ്രത്യേക മെഡിക്കൽ ബോർഡും രൂപീകരിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide