
കൊച്ചി: കളമശ്ശേരിയിലെ സ്‌ഫോടനസ്ഥലത്ത് മൂന്നുതവണ സ്‌ഫോടനശബ്ദം കേട്ടതായി ദൃക്‌സാക്ഷി കൊച്ചുദേവസ്യ. ഹാളിന്റെ മധ്യഭാഗത്ത് വഴിയിലാണ് ആദ്യം പൊട്ടിത്തെറിയുണ്ടായതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കളമശ്ശേരിയിലെ സ്‌ഫോടനത്തില്‍ കൊച്ചുദേവസ്യയുടെ ബന്ധുക്കളായ കുട്ടികള്‍ക്കും പരിക്കേറ്റിരുന്നു.
”അഗാധമായ പുകയായിരുന്നു. പിന്നെ ഒന്നും അറിയാന്‍പാടില്ല. ആള്‍ക്കാരെല്ലാം വേഗം പുറത്തുകടന്നു. മധ്യഭാഗത്ത് ഭയങ്കര തീയും പുകയുമാണ് ഉണ്ടായത്. മൂന്നുതവണ സ്‌ഫോടന ശബ്ദം കേട്ടു. എല്ലാവരും ആ സമയത്ത് കണ്ണടച്ചുനില്‍ക്കുകയായിരുന്നു. ഉയരത്തില്‍ തീപടര്‍ന്നുപിടിച്ചു. എല്ലാവരും വേഗം പുറത്തിറങ്ങി. കസേരയെല്ലാം നീക്കി തിക്കിതിരക്കിയാണ് പുറത്തിറങ്ങിയത്. ഞായറാഴ്ചയായതിനാല്‍ കുറേ ആളുകളുണ്ടായിരുന്നു. കുട്ടികളും പ്രായമായവരും കുറേയുണ്ട്. ഞാന്‍ മക്കളോടൊപ്പം ഒരുമിച്ചായിരുന്നു ഇരുന്നത്. കുട്ടികളുടെ വസ്ത്രങ്ങളില്‍ തീപടര്‍ന്നു. ഭയങ്കര ശബ്ദമായിരുന്നു. പെരുന്നാളിന് കതിന പൊട്ടിക്കുമ്പോള്‍ കേള്‍ക്കുന്നതിനെക്കാള്‍ വലിയ ശബ്ദമാണ്. ഇത്രയുംവലിയ ശബ്ദം ലോകത്ത് വേറെ ഞാന്‍ കേട്ടിട്ടില്ല. ഇതിലും കൂടുതല്‍ ഇനി പേടിക്കാനില്ല’,’ അദ്ദേഹം പറഞ്ഞു.
അപകടത്തിൽ പരിക്കേറ്റവർക്ക് ചികിത്സയൊരുക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും നിർദേശം നൽകി. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ബേണ്‍സ് ചികിത്സാ വിദഗ്ധ സംഘം കളമശേരി മെഡിക്കലെത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. എറണാകുളത്തെ ആശുപത്രികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അവധിയിലുള്ള മുഴുവൻ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരും അടിയന്തരമായി തിരിച്ചെത്താൻ മന്ത്രി നിർദേശം നൽകി. കളമശേരി മെഡിക്കൽ കോളേജ്, എറണാകുളം ജനറൽ ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ അധിക സൗകര്യങ്ങളൊരുക്കാനും നിർദേശം നൽകി. അധിക ജീവനക്കാരുടെ സേവനവുമൊരുക്കും. ജില്ലയിലെ മറ്റാശുപത്രികളിലും സൗകര്യമൊരുക്കാൻ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.