
കൊച്ചി: കളമശ്ശേരിയിലെ കൺവെൻഷൻ സെന്‍ററിൽ യഹോവ സാക്ഷി പ്രാർഥനാ സമ്മേളനത്തിനിടെയുണ്ടായ ബോംബ് സ്ഫോടനത്തിലെ പ്രതി ഡൊമിനിക് മാർട്ടിൻ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും ഇയാളുടെ മൊബൈൽ ഫോണിൽ നിന്നുമാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.
ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇയാളെ ചോദ്യംചെയ്യുകയാണ്. ഡി.ജി.പി. ഷെയ്ഖ് ദര്‍വേഷ് സാഹിബ്, ഇന്റലിജന്‍സ് എ.ഡി.ജി.പി. മനോജ് എബ്രഹാം, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ എന്നിവര്‍ കളമശ്ശേരി എ.ആര്‍. ക്യാമ്പിലുണ്ട്.
ബോംബ് സ്ഫോടനത്തിന് ഉപയോഗിച്ച റിമോട്ടിന്‍റെ ദൃശ്യങ്ങൾ ഫോണിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. സ്ഫോടന സമയത്ത് ഡൊമിനിക് മാർട്ടിന്‍റെ മൊബൈൽ ലൊക്കേഷൻ കൊച്ചിയിലായിരുന്നെന്നും കണ്ടെത്തി. ആറുമാസമെടുത്ത് ഇന്‍റർനെറ്റിൽ നിന്നാണ് ഇയാൾ ബോംബ് നിർമിക്കാനും റിമോട്ട് ഉപയോഗിച്ച് സ്ഫോടനം നടത്താനും പഠിച്ചതെന്നാണ് വിവരം. ഡൊമിനിക്കിന്‍റെ തമ്മനത്തെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. ഇയാളുടെ ഭാര്യയെയും മകളെയും ചോദ്യംചെയ്യുകയാണ്.