
തിരുവനന്തപുരം: കണ്ടല സര്‍വീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ വിവിധ കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സ്‌മെൻ്റ് പരിശോധന പുരോഗമിക്കുമ്പോള്‍ മുന്‍ ബാങ്ക് പ്രസിഡന്റും മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനറുമായ എന്‍. ഭാസുരാംഗനെ കൈവിട്ട് സിപിഐ. പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കാൻ രാവിലെ ചേർന്ന ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചതായി സിപിഐ ജില്ലാ സെക്രട്ടറി അറിയിച്ചു.
ഭാസുരാംഗന്റെ വീട്ടിലും ബാങ്കിലുമായി ഇഡി പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ആറിന് ആരംഭിച്ച പരിശോധന ഇന്ന് പുലർച്ചെ നാലിനാണ് അവസാനിച്ചത്. റെയ്‌ഡിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഭാസുരാംഗനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഭാസുരാംഗനെ മില്‍മയുടെ ചുമതലയില്‍ നിന്നും നീക്കിയതായി മന്ത്രി ചിഞ്ചുറാണിയും അറിയിച്ചു.
കണ്ടല സര്‍വീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് സഹകരണവകുപ്പ് 101 കോടി രൂപയുടെ ക്രമക്കേടായിരുന്നു കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് ഇഡി അന്വേഷണം ആരംഭിച്ചത്. ബാങ്കുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളില്‍ ഇ ഡി ഇന്നലെ പരിശോധനയും തുടങ്ങിയിരുന്നു. എന്‍ ഭാസുരാംഗന്റെ വീട്ടിൽ ഉള്‍പ്പെടെ ഏഴോളം കേന്ദ്രങ്ങളിലായിരുന്നു പരിശോധന.
മതിയായ ഈടില്ലാതെയും ക്രമവിരുദ്ധമായും കോടികള്‍ വായ്പ അനുവദിക്കല്‍, ജീവനക്കാര്‍ക്ക് അനധികൃതമായി ശമ്പളം നല്‍കല്‍ തുടങ്ങിയ നടപടികളുടെ ഭാഗമായി 101 കോടി രൂപയുടെ സാമ്പത്തിക നഷ്ടം ബാങ്കിനുണ്ടായി എന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തല്‍. 69 കോടി രൂപയാണ് വായ്പയിനത്തില്‍ ബാങ്കിന് കുടിശികയായിട്ടുള്ളത്. 173 കോടി രൂപ നിക്ഷേപകര്‍ക്കു നല്‍കാനുണ്ടെന്നാണ് കണക്കുകള്‍.
Kandala coop Bank fraud; Bhasurangan ousted from CPI