കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്: പ്രതി ഭാസുരാംഗന് നെഞ്ചുവേദന, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ സിപിഐ മുന്‍ ജില്ല കൗണ്‍സില്‍ അംഗവും മുന്‍ ബാങ്ക് പ്രസിഡന്‍റുമായ ഭാസുരാംഗനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഭാസുരാംഗനെ പ്രവേശിപ്പിച്ചത്. ഇന്നലെ പ്രതിഭാഗം ഭാസുരാംഗന്‍റെ ആരോഗ്യപ്രശ്നങ്ങള്‍ കോടതിയെ അറിയിച്ചിരുന്നു. ഇനി ഹൃദ്രോഗ വിദഗ്ധൻ പരിശോധിക്കും. ഭാസുരാംഗൻ നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

പ്രതിക്ക് ശാരീരിക അവശതകള്‍ ഉണ്ടെങ്കില്‍ ജയില്‍ സൂപ്രണ്ടിനോട് ചികിത്സ ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ചാണ് ഭാസുരാംഗനെ കോടതി റിമാന്‍ഡ് ചെയ്തത്. ഭാസുരാംഗന്‍റെ ആരോഗ്യസ്ഥിതി ചൂണ്ടികാണിച്ച് റിമാന്‍ഡ് ഒഴിവാക്കാനായിരുന്നു പ്രതിഭാഗം ശ്രമിച്ചിരുന്നത്. എന്നാല്‍, ഇതിനെ ഇഡി എതിര്‍ത്തിരുന്നു.

ഇന്ന് രാവിലെ പത്തോടെയാണ് എറണാകുളം ജയിലില്‍വെച്ച് ഭാസുരാംഗന്‍റെ ആരോഗ്യനില മോശമായത്. തുടര്‍ന്ന് ജയിലിലെ ഡോക്ടര്‍ ഉള്‍പ്പെടെ പരിശോധിച്ചശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

അതേസമയം, ഭാസുരാംഗന്റെ വീട്ടിൽ ഇ.ഡി പരിശോധന നടക്കുകയാണ്. വീട് സീൽ ചെയ്താണ് പരിശോധന. മൂന്ന് ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശോധന നടത്തുന്നത്. കണ്ടല സഹകരണ ബാങ്ക് ജീവനക്കാരും ഭാസുരാംഗന്റെ വീട്ടിലെത്തി. ഇവരെ ചോദ്യം ചെയ്യും.

More Stories from this section

family-dental
witywide