
തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ എന്‍ ഭാസുരാംഗന്‍ ചോദ്യം ചെയ്യലിനായി നാളെ ഇഡിക്കു മുന്‍പില്‍ ഹാജരാകില്ല. ചില അസൗകര്യങ്ങള്‍ കാരണം മറ്റൊരു ദിവസം നല്‍കണമെന്നാണാണ് ഭാസുരാംഗന്റെ ആവശ്യം. നാളെ രാവിലെ കൊച്ചി ഓഫീസില്‍ ഹാജരാകാനായിരുന്നു നിര്‍ദ്ദേശം നല്‍കിയിരുന്നത്. ഭാസുരാംഗന്റെ നികുതി രേഖകള്‍ അടക്കം ഹാജരാക്കാനും ഇഡി ആവശ്യപ്പെട്ടിരുന്നു. അതേസമയം നാളെ ഹാജരാകാന്‍ കഴിയില്ലെന്നാണ് ഭാസുരാംഗന്‍ അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ഇഡി ഉടന്‍ തീരുമാനമെടുക്കും.
ഭാസുരാംഗന്‍, മകന്‍ അഖില്‍ ജിത്ത്, മകള്‍ ഭിമ എന്നിവരെ ഇന്നലെ പത്ത് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് നാളെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നത്. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് കണ്ടല സഹകരണ ബാങ്കിന്റെ മുന്‍ പ്രസിഡന്റായ ഭാസുരാംഗനെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം എട്ടരമണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണു മകനേയും മകളേയും ചോദ്യം ചെയ്തത്.
അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ ഭാസുരാംഗന്റെ തിരുവനന്തപുരത്തെ വസതിയില്‍ പരിശോധന നടത്തുകയും 40 മണിക്കൂറോളം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. കൂടാതെ ഭാസുരാഗനെയും മകനെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്തു. കണ്ടല ബാങ്കിലെ ജീവനക്കാരുടെയുള്‍പ്പടെ മൊഴിയെടുക്കുകയും ഇദ്ദേഹത്തിനെതിരായ നിര്‍ണായക തെളിവുകള്‍ ഇഡി ശേഖരിക്കുകയും ചെയ്തിരുന്നു.
കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ വര്‍ഷങ്ങളായി തുടരുന്ന കെടുകാര്യസ്ഥതയും ക്രമക്കേടുകളും കാരണം ബാങ്കിന്റെ ആസ്തിയില്‍ 101 കോടി രൂപയുടെ മൂല്യശോഷണമാണുണ്ടായിയെന്നാണ് ഉയര്‍ന്നു വന്ന ആരോപണം. സി.പി.ഐ. നേതാവും മില്‍മ അഡ്മിനിസ്‌ട്രേറ്റീവ് സമിതി കണ്‍വീനറുമായിരുന്ന ഭാസുരാംഗനാണ് മൂന്ന് പതിറ്റാണ്ടു കാലമായി ബാങ്കിന്റെ തലപ്പത്തുണ്ടായിരുന്നത്. അതേസമയം വിഷയത്തില്‍ ഇഡി അന്വേഷണത്തോടു സഹകരിക്കുമെന്ന് ഭാസുരാംഗന്‍ പ്രതികരിച്ചിരുന്നു.