
ബെംഗളൂരു: കർണാടക ഖനി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രതിമ(37) വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ. കർണാടക സുബ്രമണ്യപുരയിലെ വീട്ടിൽ ഞായറാഴ്ച രാവിലെയാണ് പ്രതിമയുടെ മൃതദേഹം കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ വീട്ടിലെത്തിയ യുവതിയുടെ സഹോദരനാണ് മൃതദേഹം കണ്ടത്. തുടർന്ന് പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് ഇവർ കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.
രാത്രി പ്രതിമയുടെ ഭർത്താവും മകനും വീട്ടിലില്ലായിരുന്ന സമയത്താണ് കൃത്യം നടന്നത്. ശനിയാഴ്ച രാത്രി പ്രതിമയെ ഫോൺ വിളിച്ചിട്ടു കിട്ടാത്ത സഹോദരൻ രാവിലെ വീട്ടിലെത്തുകയായിരുന്നു. മൃതദേഹം കണ്ടു അദ്ദേഹം തന്നെ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. പ്രതിമയുമായി അടുത്ത ബന്ധമുള്ളയാളാണ് കൊലപാതകി എന്നാണ് പോലീസിന്റെ നിഗമനം.
ശനിയാഴ്ച രാത്രി ജോലിയ്ക്ക് ശേഷം എട്ട് മണിയോടെയാണ് പ്രതിമയെ ഡ്രൈവർ വീട്ടിലാക്കിയത്. പിന്നാലെ ഇയാൾ മടങ്ങുകയും ചെയ്തു. എട്ടരയോടെയാണ് ഇവർ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ എട്ടുവർഷമായി പ്രതിമ ഈ വീട്ടിൽ തന്നെയാണ് കഴിയുന്നത്. സംഭവ സമയത്ത് ഇവരുടെ ഭർത്താവും മകനും ശിവമോഗജില്ലയിലെ തിർഥഹള്ളിയിലായിരുന്നെന്നാണ് റിപ്പോർട്ട്.