കർണാടകയിലെ ശിവമോഗയിൽ ഈദ് ഘോഷയാത്രയ്ക്ക് നേരെ കല്ലേറ്; നാല് പേർക്ക് പരിക്ക്

ശിവമോഗ: ഞായറാഴ്ച ശിവമോഗയിൽ നടന്ന ഈദ് മിലാദ് ഘോഷയാത്രയ്ക്ക് നേരെയും പോലീസിന് നേരെയും കല്ലേറുണ്ടായി. ഇത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. കല്ലേറിൽ നാല് പേർക്ക് പരിക്കേറ്റു. മുൻകരുതൽ നടപടിയായി റാഗിഗുഡ്ഡ മേഖലയിൽ സിആർപിസി സെക്ഷൻ 144 ചുമത്തി.

നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള റാഗിഗുഡ്ഡ-ശാന്തി നഗറിൽ ചില മുസ്ലീം യുവാക്കൾ ടിപ്പു സുൽത്താന്റെ ഒരു വലിയ ഛായാചിത്രം സ്ഥാപിച്ചതോടെയാണ് പ്രശ്‌നങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. ചിത്രത്തിൽ ടിപ്പു സുൽത്താൻ ഒരു യോദ്ധാവിനെ കൊല്ലുന്നതായി ചിത്രീകരിക്കുന്നു എന്ന് ആരോപിച്ച് വലതുപക്ഷ പ്രവർത്തകർ എതിർപ്പ് പ്രകടിപ്പിച്ചു.

നാട്ടുകാരായ യുവാക്കൾ സ്ഥലത്ത് തടിച്ചുകൂടി. എസ്പി ജികെ മിഥുൻ കുമാർ പ്രശ്നം പരിഹരിക്കാൻ ഇരു സമുദായങ്ങളിലെയും നേതാക്കളെ സമീപിച്ചു. സമാധാനപരമായി ഈദ് മീലാദ് ആഘോഷങ്ങൾ നടത്താൻ യുവാക്കളോട് ആവശ്യപ്പെടണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. സ്ഥിതിഗതികൾ കൂടുതൽ വഷളാകാതിരിക്കാൻ ഛായാചിത്രം കർട്ടൻ കൊണ്ട് മറയ്ക്കാൻ എസ്പി സംഘാടകർക്ക് നിർദേശം നൽകി.

ഏതാനും മണിക്കൂറുകൾക്ക് ശേഷം, ഒരു മുസ്ലീം യുവാവ് തന്റെ രക്തം ഉപയോഗിച്ച് ഛായാചിത്രത്തിൽ ‘ഷേർ ടിപ്പു’ എന്ന് ആലേഖനം ചെയ്തുകൊണ്ട് സംഘർഷാവസ്ഥയ്ക്ക് ആക്കം കൂട്ടി. ഇതേത്തുടർന്ന് നഗരത്തിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി.

ഈദ് ഘോഷയാത്ര രാത്രി എട്ട് മണിയോടെ റാഗിഗുഡ്ഡ പ്രദേശത്ത് എത്തിയപ്പോൾ ഒരു സംഘം അക്രമികൾ ഘോഷയാത്രയ്ക്ക് നേരെ കല്ലെറിയാൻ തുടങ്ങി. ഇതിന് മറുപടിയായി ചില യുവാക്കൾ സമീപത്തെ വീടുകൾക്ക് നേരെ കല്ലെറിയാൻ തുടങ്ങി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തി പ്രയോഗിച്ചു. 20,000-ത്തിലധികം ആളുകൾ പരിപാടിയിൽ പങ്കെടുത്തു.

സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റതായും ഇവരെ മക്ഗാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ശിവമോഗ എസ്പി പറഞ്ഞു. മുൻകരുതൽ നടപടിയെന്ന നിലയിൽ, സിആർപിസി സെക്ഷൻ 144 പ്രകാരം റാഗിഗുഡ്ഡ പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം ഷിരാളക്കൊപ്പയിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയിൽ മുസ്ലീം യുവാക്കൾ കൂട്ടത്തോടെ പങ്കെടുത്തു.

More Stories from this section

family-dental
witywide