
ആലപ്പുഴ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട സിപിഎം നേതാക്കളെ പാര്‍ട്ടി സംരക്ഷിക്കുന്നു എന്ന ആരോപണം നിലനില്‍ക്കെ സിപിഎമ്മിനെ വിമര്‍ശിച്ച് മുന്‍മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി. സുധാകരന്‍ രംഗത്ത് എത്തി. ഏതെങ്കിലും പാർട്ടി അംഗമോ ഏതാനും പാർട്ടിക്കാരോ ആരോപണത്തിൽ വന്നു വീണതു കൊണ്ടു കമ്യൂണിസ്റ്റ് പാർട്ടിയുടെ പരിശുദ്ധി ഇല്ലാതാകില്ലെന്നും ഏതു കൊലകൊമ്പനെ അറസ്റ്റ് ചെയ്താലും പ്രസ്ഥാനത്തിന് ഒന്നും സംഭവിക്കില്ലെന്നും ജി.സുധാകരൻ പറഞ്ഞു. ‘തെറ്റു ചെയ്യുന്നത് ഏതു കൊലകൊമ്പനായാലും നടപടിയെടുക്കണം. സഹകരണ സ്ഥാപനങ്ങൾ ഒരു പാർട്ടിയുടേതുമല്ല, നിക്ഷേപകരുടേതാണ്. ബാങ്കിൽനിന്നു പണം കൊണ്ടുപോയിട്ടുണ്ടെങ്കിൽ കുറ്റക്കാരുടെ സ്വത്തു കണ്ടുകെട്ടി തിരികെ ഈടാക്കണം’– വിഷയത്തിൽ വാർത്താ ചാനലിനു നൽകിയ അഭിമുഖം ചർച്ചയായ സാഹചര്യത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘‘ഇ.ഡി. ഭരണഘടനയുടെ ഉപകരണമാണ്. അവർക്ക് ഇടപെടാൻ അധികാരമുണ്ട്. ഇല്ലെന്ന് എങ്ങനെ പറയാൻ പറ്റും. നമുക്ക് ഉപരിയല്ലേ ഭരണഘടന? ആരു വിചാരിച്ചാലും തടയാൻ പറ്റുമോ. അവരുമായി സഹകരിച്ചു വസ്തുതകൾ ബോധ്യപ്പെടുത്തണം. അവരുടെ നിഗമനം ശരിയല്ലെങ്കിൽ, നിങ്ങൾ ഈ കണ്ടതു തെറ്റാണ്, ഇതാണു ശരി എന്നു കണ്ണനെപ്പോലുള്ളവർക്കു (സിപിഎം സംസ്ഥാന സമിതിയംഗവും തൃശൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ എം.കെ.കണ്ണൻ) പറഞ്ഞു കൊടുത്തുകൂടേ? അയാളല്ലേ നിർണായകമായ മുൻകയ്യെടുക്കേണ്ടത്? അബദ്ധം പറ്റിയിട്ടുണ്ടെങ്കിൽ അതു പറയട്ടെ. അല്ലാതെ ഈ നാട്ടിലെ കമ്യൂണിസ്റ്റുകാരും ലക്ഷക്കണക്കിനു ജനങ്ങളും എന്തു പിഴച്ചു’’– സുധാകരൻ ചോദിച്ചു.
പാർട്ടിക്കെതിരായല്ല പറയുന്നതെന്നും സിപിഎം എല്ലാ അഴിമതിക്കും എതിരാണെന്നും സുധാകരൻ പറഞ്ഞു. സഹകരണ ബാങ്കുകളിൽ സെക്രട്ടറി അറിയാതെ ഒന്നും നടക്കില്ല. ദീർഘകാലം കുഴപ്പം നടന്നാൽ അതു ഭരണസമിതി ശരിയായി പരിശോധിക്കാത്തതു കൊണ്ടാണ്. ഓഡിറ്റ് റിപ്പോർട്ട് ഉണ്ടാകുമല്ലോ. ഓഡിറ്റർമാർ എന്താണു ചെയ്തുകൊണ്ടിരിക്കുന്നത്? എത്ര സഹകരണ ബാങ്കിൽ പ്രശ്നമുണ്ടായാലും സഹകരണ പ്രസ്ഥാനം ഇവിടെയുണ്ടാകും
പ്രതിപക്ഷം ഭരിക്കുന്നിടത്തു മാത്രം ഇഡി അന്വേഷിക്കുന്നതു പക്ഷേ, ശരിയല്ല. പരാതിയുണ്ടാകുന്ന എല്ലായിടത്തും ഇ.ഡി അന്വേഷണം നടത്തണം. കരുവന്നൂരിൽ ഇഡി എന്താണ് അന്വേഷിക്കുന്നത്, എന്തൊക്കെ കണ്ടെത്തി തുടങ്ങിയ വിവരങ്ങൾ വന്നിട്ടില്ല. അതു വരണം. ഇപ്പോൾ ചില വിവരങ്ങൾ മാധ്യമങ്ങൾക്കു ചോർത്തിക്കിട്ടുന്നതാണ്. മുമ്പ് ഇതേ വിഷയത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും സമാനമായ നിലപാട് സ്വീകരിച്ചിരുന്നു. കരുവന്നൂര്‍ വിഷയത്തില്‍ പ്രതികളെ സംരക്ഷിക്കുന്നതില്‍ പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നു എന്നു വ്യക്തം.