കരുവന്നൂര്‍ തട്ടിപ്പ്: മിന്നലായി ഇഡി, പ്രതിരോധിക്കാന്‍ പാടുപെട്ട് സിപിഎം, സഹകരണ പ്രസ്ഥാനത്തെ സിപിഎം തകര്‍ത്തെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റുള്‍പ്പെടെയുള്ള നടപടികളുമായി എന്‍ഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് മുന്നോട്ട് പോകുമ്പോള്‍ ആരോപണങ്ങളും പ്രതിരോധങ്ങളുമായി ഭരണ പ്രതിപക്ഷ നേതാക്കള്‍ രംഗത്ത്. ഇഡിയുടെ അറസ്റ്റിനെ ഭയക്കുന്നില്ലെന്ന് തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്‍റ് എം. കെ കണ്ണൻ പ്രതികരിച്ചു. തനിക്ക് ബെനാമി അക്കൗണ്ടുകളില്ല. സാമ്പത്തിക ഇടപാടുകൾ സുതാര്യമാണ്. അറസ്റ്റിലായ സിപിഎം കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷന്റെ നിക്ഷേപത്തെക്കുറിച്ച് അറിയില്ല. ഇഡി പാർട്ടി പ്രവർത്തകരെ വേട്ടയാടുകയാണ്,- പത്രസമ്മേളനത്തില്‍ കണ്ണന്‍ പറഞ്ഞു. കണ്ണനെ കഴിഞ്ഞ ദിവസം ഇഡി ചോദ്യംചെയ്തിരുന്നു. ഇന്നലെ സിപിഎം പ്രാദേശിക നേതാവും വടക്കാഞ്ചേരി കൗണ്‍സിലറുമായ പി. ആര്‍ അരവിന്ദാക്ഷനേയും കരുവന്നൂര്‍ ബാങ്ക് മുന്‍ അക്കൗണ്ടൻ്റ് ജില്‍സിനേയും ഇഡി അറസ്റ്റ് ചെയ്തിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍മന്ത്രിയുമായ എ. സി. മൊയ്ജീൻ്റെ അടുത്ത സുഹൃത്താണ് അരവിന്ദാ
ക്ഷന്‍.

അതിനിടെ, കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ കോടതിയുടെ നടപടികൾ റിപ്പോർട്ട് ചെയ്യന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കി. എറണാകുളം സിബിഐ കോടതി ജഡ്ജി ഷിബു തോമസാണ് മാധ്യമങ്ങൾ കോടതിക്ക് അകത്തേക്ക് കയറേണ്ടതില്ലെന്ന് പറഞ്ഞത്. ഇത് കോടതി നടപടികളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാമർശം. കേസിൽ, തൃശൂർ സഹകരണ ബാങ്ക് സെക്രട്ടറി എ ബി ബിനുവിനെ ഇന്നും ഇഡി ചോദ്യം ചെയ്തു.കേസിലെ ഒന്നാംപ്രതി സതീശിന്റെ ഭാര്യ ബിന്ദുവിനെയും ഇഡി ഇന്ന് ചോദ്യംചയ്തു.

എൽഡിഎഫ് ആയാലും യുഡിഎഫ് ആയാലും, സഹകരണ ബാങ്കുകളിൽ നിയമവിരുദ്ധ പ്രവർത്തനമുണ്ടായാൽ, മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി വി .എൻ വാസവൻ പ്രതികരിച്ചു. കരുവന്നൂർ തട്ടിപ്പിൽ സിപിഎം കൗൺസിലർ അരവിന്ദാക്ഷന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് മന്ത്രി ആരോപിച്ചു. കണ്ടള സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും പണം തിരികെ നൽകുമെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍, കരുവന്നൂര്‍ ബാങ്ക് കൊള്ളയില്‍ വന്‍മരങ്ങള്‍ വേരോടെ നിലംപൊത്തുമെന്ന ഭയമാണ് സി.പി.എമ്മിനെന്ന് പ്രതിപക്ഷ നേതാവ് വി .ഡി സതീശന്‍ ആരോപിച്ചു.

സിപിഎമ്മും സര്‍ക്കാരും ഇരകളായ സാധാരണ മനുഷ്യരുടെ കൂടെയല്ല, നിക്ഷേപകരെ കവര്‍ച്ച ചെയ്ത കൊള്ളക്കാര്‍ക്കൊപ്പമാണ്. നിക്ഷേപകരുടെ പണം നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രിയുടെ വാക്കുകള്‍ കാപട്യമാണ്. പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടിട്ടും നിക്ഷേപക ഗ്യാരണ്ടിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ അനങ്ങിയിട്ടില്ല. കൊള്ളക്കാരെ സംരക്ഷിച്ച് ഇ.ഡിയുടെ വരവിന് അവസരം ഒരുക്കിക്കൊടുത്ത സി.പി.എമ്മും സര്‍ക്കാരും കേരളത്തിന്റെ ജീവനാഡിയായ സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യതയാണ് തകര്‍ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.