പിണറായി വിജയൻ ക്രിമിനൽ; കേരളം ഗ്യാങ്സ്റ്റര്‍ സ്റ്റേറ്റായി, തലയില്‍ ചെടിച്ചട്ടി കൊണ്ട് അടിക്കുന്നതാണോ നവകേരള സദസ്: വി.ഡി സതീശൻ

കൊച്ചി: കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. പിണറായി ക്രിമിനൽ മനസ്സുള്ള മുഖ്യമന്ത്രിയാണെന്നും അദ്ദേഹത്തിന്റെ ഭരണത്തിൽ കേരളം ഗ്യാങ്സ്റ്റർ സ്റ്റേറ്റ് ആയി എന്നും വി.ഡി സതീശൻ പറഞ്ഞു. കണ്ണൂരിൽ കേട്ടുകേള്‍വിയില്ലാത്ത ക്രൂരമായ മര്‍ദ്ദനമാണ് കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ അഴിച്ചുവിട്ടത്. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്ന ക്രിമിനലുകളായ പൊലീസുകാര്‍ വയര്‍ലെസ് സെറ്റ് ഉപയോഗിച്ച് വരെ മര്‍ദിച്ചു. പ്രതിഷേധിക്കുന്നവരുടെ തലയില്‍ ചെടിച്ചട്ടി കൊണ്ട് അടിക്കുന്നതാണോ നവകേരള സദസ് എന്നും വി.ഡി സതീശൻ ചോദിച്ചു.

ഗുണ്ടകളെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിക്ക് ക്രിമിനല്‍ മനസാണെന്നും വഴിയില്‍ നിന്ന് കരിങ്കൊടി കാട്ടി പ്രതിഷേധിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ എംഎല്‍എമാരും എംപിമാരും ഉള്‍പ്പെടെ യുഡിഎഫ് നേതാക്കാള്‍ പിണറായിയെ കരിങ്കൊടി കാണിക്കുമെന്നും മര്‍ദ്ദിച്ചും തല്ലിയും ഒതുക്കാമെന്നാണ് കരുതുന്നതെങ്കില്‍ നോക്കാമെന്നും വി. ഡി സതീശന്‍ അറിയിച്ചു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കരിങ്കൊടി കാട്ടിയിട്ടുള്ള പ്രസ്ഥാനമാണ് സിപിഎം അധികാരത്തിന്റെ ലഹരിയില്‍ അത് മറന്നു പോയി. പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ കൊല്ലാന്‍ ആളെ വിടുന്ന പണി മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്ന് കാണിക്കരുതെന്നും വി.ഡി സതീശന്‍ പറഞ്ഞു