
തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലും സർവകലാശാല ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ പുറത്താക്കുന്ന ബില്ലുമടക്കം സംസ്ഥാന നിയമസഭ പാസാക്കിയ ഏഴ് ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ടു. കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റേതാണ് തീരുമാനം. കേരള നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവര്‍ണര്‍ തീരുമാനമെടുക്കാത്തതിനെതിരെ സുപ്രീം കോടതിയിൽ കേസ് നിലവിലുണ്ട്. ഈ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ആരിഫ് മുഹമ്മദ് ഖാൻ ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചത്. ലോകയുക്ത ബിൽ, സർവ്വകലാശാല നിയമ ഭേദഗതി ബിൽ (രണ്ടെണ്ണം), ചാൻസ്‌ലർ ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, സേര്‍ച് കമ്മിറ്റി എക്സ്പാൻഷൻ ബിൽ, സഹകരണ ബിൽ (മിൽമ) എന്നിവയാണ് രാഷ്ട്രപതിയുടെ പരിഗണനക്ക് വിടുന്നത്. അതേസമയം പൊതു ജനാരോഗ്യ ബില്ലിൽ ഗവര്‍ണര്‍ ഒപ്പിട്ടു.
കേസിനാധാരമായ ബില്ലുകളിൽ ഗവർഗണർ തീരുമാനമെടുത്തതായി സുപ്രീംകോടതിയെ അറിയിക്കാനാണ് രാജ്ഭവൻ്റെ തീരുമാനം. നിയമസഭ പാസാക്കിയ ഭൂമി പതിവ് നിയമ ഭേദഗതിയെ കുറിച്ച് ഗവർണർ വിശദീകരണം തേടിയിരിക്കുകയാണ്.
Kerala governor sent 7 Bills to President of India instead of signing it