
ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നിയമ നടപടിയുമായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. ഭരണഘടനയുടെ 32ാം അനുഛേദ പ്രകാരം റിട്ട് ഹർജിയാണ് നൽകിയിരിക്കുന്നത്. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാത്ത ഗവർണറുടെ നടപടിയാണ് ചോദ്യം ചെയ്യുന്നത്. ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് സർക്കാർ പറയുന്നു. സർക്കാരിൻ്റെ പ്രവർത്തനം തടസ്സപ്പെടുത്താൻ ഗവർണർ മനപൂർവം ശ്രമിക്കുകയാണ് . ബില്ലുകളിൽ സമയബന്ധിതമായി തീരുമാനമെടുക്കാൻ ഗവർണർക്ക് നിർദേശം നൽകണമെന്നാണ് സർക്കാർ കോടതിയോട് അപേക്ഷിച്ചിരിക്കുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സർക്കാരും തമ്മിലുള്ള തർക്കം ഒരിടവേളക്ക് ശേഷമാണ് അസാധാരണ നടപടികളിലേക്ക് നീങ്ങുന്നത്.
ഭരണഘടനയോ ജനാധിപത്യമൂല്യങ്ങളോ പാലിക്കാതെ, രണ്ടുവർഷത്തോളം പഴക്കമുള്ളതടക്കം എട്ടു ബില്ലാണ് ഗവർണർ പിടിച്ചുവച്ചിരിക്കുന്നത്. ബില്ലുകൾ നിയമമാകുന്നതിന് ഗവർണർ ഉണ്ടാക്കുന്ന അസ്വാഭാവിക കാലവിളംബം ഭരണഘടനയുടെ അനുച്ഛേദം 200ന് എതിരാണെന്ന വാദമാണ് സർക്കാർ ഉയർത്തുന്നത്.പിടിച്ചുവെച്ചിരിക്കുന്നവയിൽ 3 സർവകലാശാല ബില്ലുകളും സഹകരണ ബില്ലും പൊതുജനാരോഗ്യ ബില്ലും ലോകായുക്താ ബില്ലും ഉൾപ്പെടുന്നു. മൂന്ന് ബില്ലുകൾ പിടിച്ച് വെച്ചിട്ട് ഒരു വർഷത്തിലേറെയായി. സർവകലാശാലാ നിയമങ്ങളുടെ ഏകീകരണ ബിൽ ഒപ്പിടാത്തതുമൂലം വൈസ് ചാൻസലർ നിയമനങ്ങളും മുടങ്ങി. കേരളത്തിനു വേണ്ടി മുൻ അറ്റോർണി ജനറൽ വേണുഗോപാൽ ഹാജരാകും.
നിയമസഭ പാസാക്കിയ ബിൽ ഗവർണർ ഒപ്പിട്ടാൽ മാത്രമേ നിയമമാകൂ. ഒപ്പിടുന്നില്ലെങ്കില്‍ പുനഃപരിശോധനയ്ക്ക് തിരിച്ചയക്കാം. പുനഃപരിശോധനയ്ക്ക് അയച്ച ബില്‍ നിയമസഭ ഒരു മാറ്റവും വരുത്താതെ തിരിച്ചയച്ചാല്‍ ഗവര്‍ണര്‍ ഒപ്പിടണം അല്ലെങ്കിൽ ബില്ല് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടാം. എന്നാല്‍ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാതിരുന്നാല്‍ സര്‍ക്കാരിന് ഓര്‍മിപ്പിക്കാമെന്നല്ലാതെ കൂടുതല്‍ ഇടപെടലുകള്‍ നടത്താനാകില്ല, ഈ അധികാരം നൽകുന്ന ഭരണഘടന അനുച്ഛേദത്തിൽ ഗവർണർക്ക് തീരുമാനം എടുക്കാനുള്ള സമയ പരിധി നിശ്ചയിച്ചിട്ടില്ല. ഈ പഴുത് ഉപയോഗിച്ചാണ് ഗവര്‍ണര്‍ ബില്ലുകളില്‍ തീരുമാനം എടുക്കാതെ അനന്തമായി വൈകിപ്പിക്കുന്നത്.
നിലവിൽ ബിജെപി ഇതര ഭരണമുള്ള തമിഴ്നാട്, പഞ്ചാബ് സംസ്ഥാനങ്ങളിലെ ഗവർണർമാർക്ക് എതിരെയും സമാന നിയമ പോരാട്ടം കോടതിയിൽ നടക്കുന്നുണ്ട്. പത്ത് ബില്ലുകൾ പിടിച്ച് വച്ച നടപടിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതോടെ തെലങ്കാന ഗവർണർക്ക് നിലപാട് മാറ്റേണ്ടിവന്നിരുന്നു.
kerala govt in supreme court against Governor