സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷപ്രചാരണം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴി വിദ്വേഷപ്രചാരണം നടത്തിയെന്ന പരാതിയില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കൊച്ചി പൊലീസ് കേസെടുത്തു. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേന്ദ്രമന്ത്രിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഐപിസി 153 (വിദ്വേഷം പ്രചരിപ്പിക്കുക), ഐപിസി 153 എ (രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വര്‍ധിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുക) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

സൈബര്‍ സെല്‍ എസ്‌ഐയാണ് കേന്ദ്രമന്ത്രിക്കെതിരെ പരാതി നല്‍കിയത്. കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെയാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എക്സിൽ ( ട്വിറ്ററിൽ) പോസ്റ്റിട്ടത്. സ്ഫോടനത്തിന് പിന്നാലെ ഇട്ട കുറിപ്പില്‍ കേരളത്തിലെ ഇടതുമുന്നണിയും കോണ്‍ഗ്രസും നടത്തുന്ന വര്‍ഗീയ പ്രീണനം കൊണ്ടാണ് ജനങ്ങള്‍ക്ക് ഇത്തരത്തില്‍ ദുരിതം അനുഭവിക്കേണ്ടി വരുന്നതെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടിരുന്നു. സ്‌ഫോടനത്തില്‍ ഹമാസിന്റെയടക്കം പങ്ക് ആരോപിച്ചായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ്.

Also Read