ഐ.ബി.എമ്മിന്റെ ഹബ്ബായി കൊച്ചിയുടെ മുഖം മാറുന്നു; വലിയ നേട്ടമെന്ന് മന്ത്രി പി.രാജീവ്

കൊച്ചി: കേരളത്തിന് വലിയ പ്രതീക്ഷ നല്‍കുന്ന തീരുമാനമാണ് ഇന്ന് ഫേസ്ബുക്കിലൂടെ മന്ത്രി പി.രാജീവ് അറിയിച്ചത്. കാച്ചിയിലെ ഐ.ബി.എം സോഫ്റ്റുവെയര്‍ ലാബ് ഇന്ത്യയിലെ പ്രധാന ഡവലപ്മെന്റ് സെന്ററാവുകയാണ്. ഇതുസംബന്ധിച്ച തീരുമാനം ഐ.ബി.എം കേരള സര്‍ക്കാരിനെ അറിയിച്ചു. കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷം തികയും മുമ്പാണ് വിപുലമായ ഡെവലപ്മെന്റ് സെന്ററായി കൊച്ചിയെ മാറ്റാന്‍ ഐ.ബി.എം തീരുമാനിച്ചെന്നും മന്ത്രി രാജീവ് ഫേസ് ബുക്കില്‍ കുറിച്ചു. മന്ത്രിയുടെ ഫേസ് ബുക്കിന്റെ പൂര്‍ണരൂപം താഴെ.

കേരളത്തിനാകെ അഭിമാനകരമായ തീരുമാനമാണ് കഴിഞ്ഞ ദിവസം ഐബിഎം സീനിയർ വൈസ് പ്രസിഡന്റ് ദിനേശ് നിർമ്മൽ ഞങ്ങളുമായി പങ്കുവെച്ചത്. കൊച്ചിയിലെ ഐബിഎം സോഫ്‌റ്റ്‌വെയർ ലാബിനെ ഇന്ത്യയിലെ പ്രധാന ഡെവലപ്മെന്റ് സെന്ററാക്കുമെന്ന് അദ്ദേഹം കേരളത്തിന് ഉറപ്പ് നൽകി. ഐബിഎമ്മിന്‍റെ പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷമാകുമ്പോഴാണ് കേരളത്തിലെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ ഐബിഎം ഒരുങ്ങുന്നത്. ഇതിനൊപ്പം കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആറുമാസം നീണ്ടു നില്‍ക്കുന്ന മുഴുവന്‍ സമയ പ്രതിഫലം ലഭിക്കുന്ന ഇന്‍റേണ്‍ഷിപ്പ് നല്‍കാനും ഐബിഎമ്മുമായി ധാരണയായി. ഇതു വഴി വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാലയളവില്‍ തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രവര്‍ത്തന പരിചയം ലഭിക്കാന്‍ പോവുകയാണ്.

കൊച്ചിയിലെ ഐബിഎം ലാബ് രാജ്യത്തെ പ്രധാന കേന്ദ്രമാകുന്നതോടെ ഐബിഎമ്മിന്‍റെ സോഫ്‌റ്റ്‌വെയർ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്ന ഒന്നാം കിട ആഗോള കമ്പനികള്‍ കേരളത്തിലേക്കെത്താനുള്ള സാധ്യതയും വർധിക്കുകയാണ്. ഇന്ന് ലോകത്തെ എണ്ണം പറഞ്ഞ ചില കമ്പനികൾ ഉപയോഗിക്കുന്ന പല എഐ, ഡാറ്റാ സോഫ്‌റ്റ്‌വെയറുകളും കേരളത്തില്‍ വികസിപ്പിച്ചെടുത്തതാണെന്ന ദിനേശ് നിർമ്മലിന്റെ വാക്കുകൾ മലയാളികൾക്കാകെ

അഭിമാനിക്കാനുള്ളൊരു കാര്യമാണ്.

പ്രതിവർഷം കേരളത്തില്‍ നിന്ന് 200 മുതല്‍ 300 പേരെ ഐബിഎം റിക്രൂട്ട് ചെയ്യുന്നുണ്ട്. ഇതിനു പുറമെ 300 വിദ്യാര്‍ത്ഥികളെ ഇന്‍റേണ്‍ഷിപ്പിനുമുള്ള സൗകര്യം ഏര്‍പ്പെടുത്തുകയാണ്.
സംസ്ഥാനത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയാക്കാനുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന്‍റെ ചുവടുപിടിച്ചാണ് ഐബിഎം ഇന്ത്യയിലെ അഞ്ചാമത്തെ സോഫ്റ്റ്വെയര്‍ ലാബ് കേരളത്തില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ തുടങ്ങിയ ലാബ് ഒരു വര്‍ഷം കൊണ്ടു തന്നെ രാജ്യത്തെ ഏറ്റവും പ്രധാന സോഫ്‌റ്റ്‌വെയർ വികസന കേന്ദ്രമായി കൊച്ചി മാറി. നിലവില്‍ 1500ല്‍പരം ജീവനക്കാരാണ് കൊച്ചി ലാബില്‍ ജോലി ചെയ്യുന്നത്. പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി കൂടുതല്‍ വലിയ ഓഫീസ് സമുച്ചയത്തിലേക്ക് ഐബിഎം മാറാനൊരുങ്ങുകയാണ്. 

Kochi becomes the main hub of IBM

More Stories from this section

family-dental
witywide