കൊച്ചിയില്‍ സ്ഫോടനം നടത്തിയത് താനാണെന്ന് ഫേസ്ബുക്ക് ലൈവിലൂടെ സ്വയം സമ്മതിച്ച് പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ 

കൊച്ചി: കേരളത്തെ ഞെട്ടിച്ച സ്ഫോടനമാണ് കൊച്ചി കളമശ്ശേരിയില്‍ നടന്നത്. കൊച്ചി സാമ്രാ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥനക്കിടെയായിരുന്നു ഉഗ്ര ശബ്ദത്തില്‍ സ്ഫോടനം നടന്നത്. സംഭവം ആസൂത്രിത ആക്രമണമാണെന്ന് പൊലീസിന് തുടക്കത്തിലേ വ്യക്തമായി. അതിന് പിന്നാലെയാണ് താനാണ് കൊച്ചി സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും സ്ഫോടനം നടത്തിയത് യഹോവ സാക്ഷികളുടെ രാജ്യദ്രോഹപരമായ നടപടികള്‍ക്ക് എതിരെയായിരുന്നുവെന്നും കൊച്ചി സ്വദേശി കൂടിയായ പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ ഫേസ് ബുക്ക് ലൈവില്‍ എത്തി വെളിപ്പെടുത്തിയത്. ഫേസ് ബുക് ലൈവിന് പിന്നാലെ തൃശൂര്‍ പൊലീസിന് മുമ്പിലെത്തി മാര്‍ട്ടിന്‍ കീഴടങ്ങുകയും ചെയ്തു. ഇയാള്‍ തന്നെയാണ് സ്ഫോടനം നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളെ കളമശേരിയില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണ്.

യഹോവ സാക്ഷികളുടെ ഭാഗമായി മുമ്പ് പ്രവര്‍ത്തിച്ച ആളാണ് താനെന്നാണ് ഡൊമിനിക് മാര്‍ട്ടിന്‍ പറയുന്നത്. എന്നാല്‍ പിന്നീട് യഹോവ സാക്ഷികളുടെ പ്രവര്‍ത്തനം രാജ്യദ്രോഹപരമാണെന്നും രാജ്യത്തെ ജനങ്ങളെ അവഹേളിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും ഇദ്ദേഹം ആരോപിക്കുന്നു. യഹോവ സാക്ഷികളോട് പ്രവര്‍ത്തനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നതായും അതിന് അവര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് സ്ഫോടനം നടത്തിയതെന്നും നാടകീയമായി ഫേസ് ബുക് ലൈവിലൂടെ ഡെമിനിക് പറയുന്നു.

സ്ഫോടനം നടത്തിയ ശേഷം ആരും ഇത് ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പും ഡൊമിനിക് മാര്‍ട്ടിന്‍ നല്‍കുന്നുണ്ട്. വാര്‍ത്ത ചാനലുകള്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടരുതെന്നും അത് നാടിന് ആപത്താണെന്നും പ്രതി ആവശ്യപ്പെടുന്നു. സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിയും അന്വേഷണം നടത്തുന്നുണ്ട്. കൊച്ചിയിലെ സ്ഫോടന സ്ഥലം എന്‍.ഐ.എ സംഘം പരിശോധിച്ചുവരികയാണ്. 

കുറ്റം ചെയ്തത് താനാണെന്ന് വെളിപ്പെടുത്തി പ്രതി രംഗത്തുവന്നതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ സ്ഫോടനം നടത്താന്‍ ഉപയോഗിച്ച മാര്‍ഗ്ഗങ്ങള്‍ പൊലീസ് കണ്ടെത്തി. 

Kochi blast accused Dominic Martin arrested

More Stories from this section

family-dental
witywide