
ലോകപ്രശസ്ത ട്രാവൽ പ്രസിദ്ധീകരണമായ കൊണ്ടെ നാസ്റ്റ് ട്രാവലറിന്റെ പട്ടികയിൽ, അടുത്ത വർഷം ഏഷ്യയിൽ ഉറപ്പായും സന്ദർശിച്ചിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാമതെത്തി കൊച്ചി.
സുസ്ഥിരമായ സംരംഭങ്ങൾക്കും പ്രാദേശിക ഉത്സവങ്ങൾക്കും നഗരത്തെ പ്രശംസിച്ച മാഗസിൻ, നഗരത്തിലെ ജലപാതകൾ, തടാകങ്ങൾ, നദികൾ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളെയും എടുത്തുകാണിക്കുന്നു.
പത്ത് ദ്വീപുകളെ ബന്ധിപ്പിക്കുന്ന 78 കിലോമീറ്റർ ദൈർഘ്യമുളള വാട്ടർമെട്രോ വിപ്ലവകരമായ മാറ്റമാണെന്ന് മാഗസിനിൽ പരാമർശിക്കുന്നു. 2024 അവസാനത്തോടെ ഇത് പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുമെന്നത് പ്രതീക്ഷയുണർത്തുന്ന വസ്തുതയാണെന്ന് മാസിക വിലയിരുത്തി. പൂര്‍ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളം കൊച്ചിയിലാണ്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെര്‍മിനലും കൊച്ചിയിലാണെന്ന് ലേഖനത്തില്‍ പറയുന്നു.
കേരള ടൂറിസം 2.0 അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും കൊച്ചിക്കും മൂന്നാർ, കോഴിക്കോട് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും ഇടയിലുള്ള യാത്രാ ഇടനാഴികൾ മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. കൂടാതെ തൃശൂർ പൂരത്തിന്റെ പുരാതന ക്ഷേത്രസംഗമം മുതൽ കൊച്ചി-മുസിരിസ് ബിനാലെ വരെയുള്ള പ്രാദേശിക ഉത്സവങ്ങളെക്കുറിച്ചും ലേഖനത്തിൽ പറയുന്നു.
കൊച്ചിയിലെ 150 വർഷം പഴക്കമുള്ള എറണാകുളം മാർക്കറ്റിൽ നടക്കുന്ന നവീകരണത്തെക്കുറിച്ചും മാഗസിൻ പരാമർശിക്കുന്നു. ചുറ്റുപാടുമുള്ള പരിസ്ഥിതിയുമായി ബന്ധപ്പെട്ട നമ്മുടെ പരിവർത്തന സംരംഭങ്ങളുടെ തെളിവാണ് കോണ്ടെ നാസ്റ്റ് ട്രാവലറിന്റെ അംഗീകാരമെന്ന് ടൂറിസം ഡയറക്ടർ എസ് പ്രേം കൃഷ്ണൻ പറഞ്ഞു.