
ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ നിർമാണത്തിനിടെ തകർന്ന തുരങ്കത്തിൽ കുടുങ്ങിയ 40 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നതിനിടെ വീണ്ടും മണ്ണിടിച്ചിൽ. ചൊവ്വാഴ്ച രാത്രിയായിരുന്നു മണ്ണിടിച്ചിൽ. 70 മണിക്കൂറിലേറെയായി തുടരുന്ന ശ്രമം മണ്ണിടിച്ചിലിനെ തുടർന്ന് തടസ്സപ്പെട്ടു.
തുരങ്കത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെ ഉരുക്കുകുഴലുകൾ തള്ളിക്കയറ്റി തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടായിരിക്കുന്നത്. ഇതോടെ, പ്ലാറ്റ്ഫോമിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ രക്ഷാപ്രവർത്തകർ നിർബന്ധിതരായി.
തുരങ്കത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെ ഉരുക്കുകുഴലുകൾ തള്ളിക്കയറ്റി രക്ഷാപാത ഒരുക്കാനാണ് ശ്രമിക്കുന്നത്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് പുറത്തേക്ക് വരാനുള്ള ഒരു പാത സൃഷ്ടിക്കാൻ ഡ്രില്ലിങ് മെഷീൻ സഹായിക്കും. 900 മില്ലിമീറ്റർ വ്യാസമുള്ള കുഴലുകൾ ഒന്നൊന്നായി ഹൈഡ്രോളിക് ഡ്രില്ലിങ് മെഷിൻ ഉപയോഗിച്ചാണ് കയറ്റുന്നത്. തൊഴിലാളികൾക്ക് ട്യൂബുകൾ വഴി ഓക്സിജനും ഭക്ഷണവും വെള്ളവും മരുന്നുകളും നൽകുന്നുണ്ട്. ബുധനാഴ്ച ഇവരെ രക്ഷപ്പെടുത്താനാകുമെന്നാണ് കണക്കുകൂട്ടുന്നത്.