
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ദിനമായ ജനുവരി 22-ന് വീടുകളിൽ ദീപം തെളിയിക്കണമെന്ന് ആഹ്വാനംചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യയിലെ പുതുക്കിയ റെയിൽവേ സ്റ്റേഷനും വിമാനത്താവളവും ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഭക്തന്മാരെന്ന നിലയിൽ, ഭഗവാൻ രാമന് പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാൻ നങ്ങൾ ആഗ്രഹിക്കുന്നില്ല. ജനുവരി 23 മുതൽ എന്നു വേണമെങ്കിലും നിങ്ങൾക്കെല്ലാവർക്കും വരാം… രാമക്ഷേത്രം ഇനിയെന്നും ഇവിടെ ഉണ്ട്,” പ്രധാനമന്ത്രി മോദി പറഞ്ഞു.
ക്ഷേത്രം പരിസരത്ത് തിരക്ക് കൂട്ടരുതെന്നും നൂറ്റാണ്ടുകളോളം ക്ഷേത്രം അവിടെ തന്നെ ഉണ്ടാകുമെന്നും മോദി പറഞ്ഞു. ഭക്തർ കാരണം ക്ഷേത്രഭാരവാഹികൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാൻ പാടില്ല. ലക്ഷക്കണക്കിന് സന്ദർശകർക്ക് ആതിഥ്യം വഹിക്കാൻ അയോധ്യ തയ്യാറാകണം. അതിനാൽ, രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി അയോധ്യയെ മാറ്റാൻ ജനങ്ങൾ പ്രതിജ്ഞയെടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
“എല്ലാവരും പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവരാണ്. എന്നാൽ, സുരക്ഷാ പ്രശ്നങ്ങൾ കാരണം ഇത്രയധികം പേരെ നമുക്ക് ഉൾക്കൊള്ളാൻ സാധിക്കില്ല. 550 വർഷമായി നിങ്ങൾ കാത്തിരിക്കുകയാണ്. അൽപസമയം കൂടെ കാത്തിരിക്കൂ,” മോദി പറഞ്ഞു.