
ബെംഗളൂരു: വേതനം കുറവായതു മൂലം രാജ്യത്തെ പ്രശസ്ത എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്ന്, പ്രത്യേകിച്ചും ഐഐടിയിൽ നിന്ന് ഐഎസ്ആർഒയിൽ (ISRO) ചേരാൻ യുവപ്രതിഭകളെ ലഭിക്കുന്നില്ലെന്ന് ചെയർമാൻ ഡോ എസ്. സോമനാഥ്.
“മികച്ച എഞ്ചീനിയർമാരെ ആയിരിക്കണമല്ലോ ഞങ്ങൾക്ക് ലഭിക്കേണ്ടത്. ഈ മികച്ച പ്രതിഭകൾ ഐഐടിയിൽ നിന്നുള്ളവരാണ് എന്നാണല്ലോ പൊതുവേയുള്ള ധാരണ. പക്ഷേ ഇവരിൽ ഭൂരിഭാഗവും ഐഐടിയിൽ ചേരുന്നില്ല. ഞങ്ങൾ നേരിട്ട് പോയി ഐഐടിയിൽ റിക്രൂട്ട്മെന്റ് നടത്തിയാലും അവർ വരില്ല. ബഹിരാകാശ സംബന്ധിയായ വിഷയങ്ങളോട് വളരയധികം താത്പര്യമുള്ള ചെറിയൊരു വിഭാഗം ഐഐടി വിദ്യാർത്ഥികൾ മാത്രമാണ് ഐഎസ്‍ആർഒയിൽ ചേരുന്നത്. ഇത് കേവലം ഒരു ശതമാനം മാത്രം ആയിരിക്കും”, ഏഷ്യാനെറ്റ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ എസ്. സോമനാഥ് പറഞ്ഞു.
എഞ്ചിനീയർമാരെ റിക്രൂട്ട് ചെയ്യാൻ തന്റെ ടീം രാജ്യത്തെ ഒരു ഐഐടിയിൽ ചെന്നപ്പോൾ സംഭവിച്ച കാര്യവും ഐഎസ്ആർഒ മേധാവി പങ്കുവെച്ചു. “ഞങ്ങളുടെ ടീം വിദ്യാർത്ഥികൾക്കു മുൻപിൽ ഐഎസ്ആർഒയിലെ തൊഴിൽ അവസരങ്ങളെക്കുറിച്ചും ജോലിയെക്കുറിച്ചും വിശദീകരിച്ചു. അതിനു ശേഷം ശമ്പളത്തെക്കുറിച്ചും സംസാരിച്ചു. എന്നാൽ ഐഎസ്ആർഒയിൽ ലഭിക്കുന്നതിനേക്കാൾ കൂടുൽ വേതനം ലഭിക്കുന്ന മറ്റു കമ്പനികളെപ്പറ്റി വിദ്യാർത്ഥികൾക്ക് നന്നായി അറിയാം. ഐഎസ്ആർഒ ടീമിന്റെ അവതരണത്തിനു ശേഷം, അവിടെയുണ്ടായിരുന്ന 60 ശതമാനം പേരും ഇറങ്ങിപ്പോയി”, എസ്. സോമനാഥ് കൂട്ടിച്ചേർത്തു. ഒരുപക്ഷേ ഐഎസ്ആർഒയിലെ ഏറ്റവും ഉയർന്ന ശമ്പളം, ഐഐടി വിദ്യാർത്ഥികൾക്ക് മറ്റു കമ്പനികളിൽ തുടക്കത്തിൽ തന്നെ ലഭിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.