പാഠപുസ്തകങ്ങളിലെ ഇന്ത്യയുടെ പേരുമാറ്റം; കേന്ദ്രത്തിന്റേത് സവര്‍ക്കറുടെ നിലപാടെന്ന് എം വി ഗോവിന്ദന്‍

പാഠ പുസ്തകങ്ങളില്‍ ഇന്ത്യയുടെ പേര് മാറ്റി ഭാരതം എന്ന് തിരുത്തിയ നടപടിയെ വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേന്ദ്രത്തിന്റേത് സവര്‍ക്കറുടെ നിലപാടെന്ന് എംവി ഗോവിനന്ദന്‍ വിമര്‍ശിച്ചു. മോദി സര്‍ക്കാരിന് ‘ഇന്ത്യ’എന്ന പേരിനെ പേടിയാണെന്നും ആ ഭയത്തിന് പിന്നില്‍ ‘ഇന്ത്യ’ മുന്നണിയാണെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി. ഭാരതം എന്നതോ ഇന്ത്യ എന്നതോ അല്ല കേന്ദ്രത്തിന്റെ പ്രശ്നമെന്നും പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’യാണ് ഈ പ്രകോപനത്തിന് കാരണമെന്നും എംവി ഗോവിന്ദന്‍ വിമര്‍ശിച്ചു.

പ്രതിപക്ഷ കൂട്ടായ്മയുടെ പേര് ഇന്ത്യ എന്നായതാണ് കേന്ദ്രത്തിന്റെ ഈ നീക്കത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാവിവല്‍ക്കരിക്കാനുള്ള ശ്രമത്തിലേക്ക് കേന്ദ്രം പോകണ്ടതില്ലെന്നും ആര്‍എസ്എസ്സുകാരന്റെ തിട്ടൂരം കൊണ്ട് മാറുന്നതല്ല ഇന്ത്യ എന്ന പേരെന്നും ഓര്‍മിപ്പിച്ചു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംവി ഗോവിനന്ദന്‍.

ശാസ്ത്ര തത്വങ്ങള്‍ കേന്ദ്രം അവഗണിക്കുകയാണെന്നും അംബേദ്കര്‍ പറഞ്ഞ ഇന്ത്യ എന്ന പേര് ഭാരതമെന്നാക്കി മാറ്റാനുള്ള പ്രകോപനമെന്താണെന്നും എംവി ഗോവിന്ദന്‍ ചോദിച്ചു. ഭരണഘടനാപരമായി രാജ്യത്തിന്റെ പേര് എന്താകണമെന്ന് അംബേദ്ക്കര്‍ അടക്കം ചര്‍ച്ച ചെയ്താണ് തീരുമാനിച്ചത്. ഹിന്ദുത്വ അജണ്ടയിലേക്ക് രാജ്യത്തെ നയിക്കാനുള്ള കൈവഴികളാണ് ഇതൊക്കെ. പുരാണങ്ങളെ ആര്‍എസ്എസ് നിര്‍മ്മിത പുരാണങ്ങളാക്കി മാറ്റി ഹിന്ദുത്വത്തിലേക്കും വര്‍ഗീയതയിലേക്കും മാറ്റാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്നും എംവി ഗോവിന്ദന്‍ ആരോപിച്ചു.