മധ്യപ്രദേശ് ബസ്സപകടം: മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞു, തിരിച്ചറിയാന്‍ ഡി.എന്‍.എ പരിശോധന നടത്തും

ഭോപ്പാല്‍: ഇന്ന് പുലര്‍ച്ചെ മധ്യപ്രദേശിലെ ഗുണയിലുണ്ടായ അപകടത്തെ തുടര്‍ന്ന് പാസഞ്ചര്‍ ബസിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം 13 ആയി. ഗുണ-ആരോണ്‍ റോഡില്‍ സ്വകാര്യ ബസും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയ പരിക്കേറ്റവര്‍ അപകടനില തരണം ചെയ്തതിട്ടുണ്ട്.

മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ്, ഇവരെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും. എല്ലാ മൃതദേഹങ്ങളും അപകടസ്ഥലത്ത് നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും അപകടകാരണം കണ്ടെത്തുന്നതിനുള്ള വിശദമായ പരിശോധന നടക്കുകയാണെന്നും ഗുണ ജില്ലാ കളക്ടര്‍ തരുണ്‍ രതി അറിയിച്ചു.

സംഭവസമയത്ത് ബസില്‍ മുപ്പതോളം യാത്രക്കാര്‍ ഉണ്ടായിരുന്നതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. അവരില്‍ നാല് പേര്‍ എങ്ങനെയോ ബസില്‍ നിന്ന് പുറത്തിറങ്ങി രക്ഷപെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 4 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു.

More Stories from this section

family-dental
witywide