
ന്യൂഡൽഹി: ചോദ്യത്തിന് കോഴ വിവാദത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയെ പാർലമെന്റിൽ നിന്നും പുറത്താക്കി. എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നാണ് പുറത്താക്കൽ. പാർലമെന്റിൽ നരേന്ദ്ര മോദി സർക്കാരിനെ വിമർശിക്കുന്ന ചോദ്യങ്ങൾ ചോദിച്ചതിന് പകരമായി വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് 2 കോടി രൂപ പണവും ആഡംബര സമ്മാന വസ്തുക്കളും ഉൾപ്പെടെ കൈക്കൂലി വാങ്ങിയെന്നാണ് 49 കാരിയായ മഹുവ മൊയ്ത്രക്കെതിരായ ആരോപണം.
പാർലമെന്ററി വെബ്‌സൈറ്റിലെ ഒരു രഹസ്യ അക്കൗണ്ടിലേക്ക് ഹിരാനന്ദാനിക്ക് നേരിട്ട് ചോദ്യങ്ങൾ പോസ്റ്റ് ചെയ്യാനായി ലോഗ്-ഇൻ ക്രെഡൻഷ്യലുകൾ കൈമാറി എന്ന ആരോപണവും മൊയ്ത്രയ്‌ക്കെതിരെ നിലനിൽക്കുന്നുണ്ട്. മോദി സർക്കാരിന്റെ കടുത്ത വിമർശകയായ മൊയ്ത്ര കൈക്കൂലി ആരോപണങ്ങൾ നിഷേധിച്ചു. എന്നാൽ ലോഗിൻ വിശദാംശങ്ങൾ പങ്കുവെച്ചതായി അവർ സമ്മതിച്ചു.
അദാനിക്കെതിരെ നിരന്തരം ചോദ്യം ഉയർത്തുന്നതിലെ പകയാണ് നീക്കത്തിന് പിന്നിലെന്നാണ് മഹുവ മൊയ്ത്രയുടെയും പ്രതിപക്ഷത്തിന്റെയും നിലപാട്. താൻ പോരാടുമെന്നാണ് മഹുവ മൊയ്ത്ര ഇന്ന് പ്രതികരിച്ചത്. “വസ്ത്രാക്ഷേപമാണ് നടത്തുന്നത്. ഇനി മഹാഭാരത യുദ്ധം കാണാ”മെന്നും മഹുവ മൊയ്ത്ര പാര്‍ലമെന്‍റിലേയ്ക്ക് കയറും മുമ്പ് പറഞ്ഞു.