‘എത്തിക്‌സ് കമ്മിറ്റിക്ക് പുറത്താക്കാന്‍ അധികാരമില്ല’; നിയമ പോരാട്ടത്തിനൊരുങ്ങി മഹുവ മൊയ്ത്ര

ന്യൂ ഡല്‍ഹി: ലോക്‌സഭയില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ നിയമ പോരാട്ടത്തിലേക്ക് നീങ്ങാന്‍ മഹുവ മൊയ്ത്ര. നിയമ പോരാട്ടത്തിന് മുന്‍പ് മമത ബാനര്‍ജിയുമായി കൂടിയാലോചന നടത്തുമെന്ന് മഹുവ മൊയ്ത്ര പ്രതികരിച്ചു. അവകാശ ലംഘനം സംബന്ധിച്ച പരാതികള്‍ പരിഗണിക്കേണ്ടത് പ്രിവിലേജ് കമ്മറ്റിയാണെന്നും എന്നാല്‍ പുറത്താക്കല്‍ നടപടി ശുപാര്‍ശ ചെയ്തത് എത്തിക്‌സ് കമ്മിറ്റിയാണെന്നും ടിഎംസിയും ഇന്ത്യ മുന്നണിയും ആരോപിക്കുന്നു.

പാര്‍ലമെന്ററി നടപടി ചട്ടങ്ങളുടെ 316 ഡി പ്രകാരം എത്തിക്‌സ് കമ്മിറ്റിക്കു പുറത്താക്കല്‍ ശുപാര്‍ശ നല്‍കാനാവില്ല. അംഗം തെറ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിറ്റിക്കു കഴിയും. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കാനാണ് മൊയ്ത്രയുടെ നീക്കം. അംഗങ്ങളുടെ പെരുമാറ്റം സംബന്ധിച്ച പരാതികളാണ് എത്തിക്‌സ് കമ്മിറ്റിയുടെ പരിഗണയില്‍ വരേണ്ടതെന്നും അംഗം തെറ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മാത്രമാണ് കമ്മിറ്റിക്കു കഴിയുകയെന്നും മൊയ്ത്ര വിമര്‍ശിച്ചു.