
ന്യൂഡൽഹി: വിവാഹം പരിശുദ്ധവും സംരക്ഷിക്കപ്പെടേണ്ടതുമായതിനാൽ വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമായി കാണണമെന്ന് പാർലമെൻ്ററി സമിതി സർക്കാരിന് ശുപാശ നൽകി. ഇന്ത്യൻ ശിക്ഷാനിയമത്തിന് പകരമായി കേന്ദ്രസർക്കാർ അവതരിപ്പിച്ച പുതിയ ബില്ലായ ഭാരതീയ ന്യായ സംഹിതയിൽ വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കുന്ന വകുപ്പ് നിലനിർത്തണമെന്നും വിവാഹേതര ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീക്കും പുരുഷനും ശിക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥ പുതിയ നിയമത്തിൽ ഉണ്ടാകണമെന്നുമാണ് ആവശ്യം.
വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമാക്കിയ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 497-ാം വകുപ്പ്, വിവേചനപരവും ലിംഗ അസമത്വം നിലനിർത്തുന്നതുമാണ് എന്ന കാരണത്താൽ, 2018 ൽ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് റദ്ദാക്കിയിരുന്നു.
ഇതിനെ മറിക്കടക്കുന്നതാണ് സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ശിപാർശ. നേരത്തെ കമ്മറ്റിയുടെ ശിപാർശയിൽ കമ്മറ്റി അംഗമായ പി ചിദംബരം വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. വിവാഹം രണ്ട് വ്യക്തികളെ മാത്രം ബാധിക്കുന്നു, പൊതു സമൂഹത്തെയല്ല. അവരുടെ ജീവിതത്തിലേക്ക് പ്രവേശിക്കാനും കുറ്റാരോപിതനായ കുറ്റവാളിയെ ശിക്ഷിക്കാനും ഭരണകൂടത്തിന് അവകാശമില്ലെന്നും ചിദംബരം പറഞ്ഞു.
ഉഭയസമ്മതമില്ലാത്ത സ്വവർഗരതി കുറ്റകരമാക്കണമെന്നും ശുപാർശയിൽ പറയുന്നുണ്ട്. ഭാരതീയ ന്യായ സംഹിതയിൽ, പുരുഷൻ, സ്ത്രീ, ട്രാൻസ്ജെൻഡർ, മൃഗങ്ങൾ എന്നിവയ്ക്കെതിരായ സമ്മതപ്രകാരമുള്ള ലൈംഗിക കുറ്റകൃത്യത്തിന് ഒരു വ്യവസ്ഥയും നൽകിയിട്ടില്ലെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
ചെറിയ കുറ്റങ്ങൾക്കുള്ള ശിക്ഷാരീതിയായി ‘കമ്മ്യൂണിറ്റി സർവീസ്’ അവതരിപ്പിച്ചതിനെ കമ്മിറ്റി അഭിന്ദിച്ചു. അതേസമയം ”കമ്മ്യൂണിറ്റി സർവീസ്’ എന്ന പദം ശരിയായി നിർവചിക്കണമെന്ന് കമ്മിറ്റി അഭിപ്രായപ്പെടുന്നു. കമ്മ്യൂണിറ്റി സേവനത്തിന്റെ രൂപത്തിൽ നൽകുന്ന ശിക്ഷയുടെ മേൽനോട്ടം വഹിക്കാൻ ഒരു വ്യക്തിയെ ചുമതലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഒരു വ്യവസ്ഥ ഉണ്ടാക്കാമെന്നും കമ്മിറ്റി നിർദ്ദേശിച്ചു.
Make adultery a crime in gender neutral manner parliamentary panel tells government