
ന്യൂഡൽഹി: ഇന്ത്യയുമായി ഉണ്ടാക്കിയ ജല സർവേ കരാർ പുതുക്കില്ലെന്ന് മാലിദ്വീപ് അറിയിച്ചതായി മാലിദ്വീപ് ആസ്ഥാനമായുള്ള വാർത്താ വെബ്‌സൈറ്റ് ദി പ്രസ് റിപ്പോർട്ട് ചെയ്തു. 2019 ജൂണ്‍ 8ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്നത്തെ മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മൊഹമ്മദ് സോലിഹിയും തമ്മില്‍ ഒപ്പുവച്ച ഹൈഡ്രോഗ്രാഫിക് സര്‍വേയില്‍ നിന്നാണ് മാലിദ്വീപ് പിന്‍മാറിയിരിക്കുന്നത്.
രാജ്യത്തിന്റെ പരമാധികാരത്തെ അപകടത്തിലാക്കുന്ന മറ്റ് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി, നയതന്ത്ര കരാറുകൾ റദ്ദാക്കുന്നതാണ് ‘ഹഫ്താ-14’ റോഡ്‌മാപ്പിന്റെ ഭാഗമെന്ന് മാലിദ്വീപ് പബ്ലിക് പോളിസി അണ്ടർ സെക്രട്ടറി മുഹമ്മദ് ഫിറുസുൽ പറഞ്ഞു.
വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിന് ശേഷം മാലിദ്വീപ് പ്രസിഡന്റിന്റെ ഓഫീസിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഫിറൂസുൽ. 2024 ജൂണ്‍ ഏഴിന് അവസാനിക്കുന്ന ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ഹൈഡ്രോഗ്രാഫി കരാർ പുതുക്കേണ്ടതില്ലെന്ന് മാലിദ്വീപ് പ്രസിഡന്റും അദ്ദേഹത്തിന്റെ മന്ത്രിസഭയും തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ദ്വീപ് രാഷ്ട്രത്തിന്റെ ഭൂപ്രദേശങ്ങളിലെ ജലാശയങ്ങൾ, പാറകൾ, തടാകങ്ങൾ, തീരപ്രദേശങ്ങൾ, സമുദ്ര പ്രവാഹങ്ങൾ, വേലിയേറ്റത്തിന്റെ അളവ് എന്നിവയെക്കുറിച്ച് സമഗ്രമായ പഠനം നടത്താൻ ഇന്ത്യക്ക് അനുവാദം നൽകുന്നതാണ് കരാർ. നവംബറില്‍ അധികാരമേറ്റ മാലിദ്വീപ് സര്‍ക്കാര്‍ ഔദ്യോഗികമായി അവസാനിപ്പിക്കുന്ന ആദ്യ ഉഭയകക്ഷി കരാറാണിത്.