
ചോദ്യത്തിന് കോഴ വിവാദത്തിൽ എത്തിക്സ് കമ്മിറ്റി മഹുവ മൊയിത്ര എംപിക്ക് എതിരെ റിപ്പോർട്ട് നൽകിയപ്പോൽ മിണ്ടാതിരുന്ന മമതാ ബാനർജിയുടെ നിലപാടിനെ സംബന്ധിച്ച് വലിയ ചർച്ചകളുണ്ടായിരുന്നു. ഇപ്പോഴിതാ മമത മൌനം വെടിഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനർജി തൃണമൂൽ എംപി മഹുവ മൊയ്ത്രയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തി. മഹുവ മൊയ്ത്രയെ പുറത്താക്കണമെന്ന തീരുമാനത്തിലേക്ക് ലോക്സഭാ എത്തിക്സ് കമ്മിറ്റി എത്തിയത് ബിജെപിയുടെ ആസൂത്രണത്തിന്റെ ഭാഗമാണെന്നും, എന്നാൽ ഇത് മൊയ്ത്രയെ അടുത്ത തിരഞ്ഞെടുപ്പിൽ സഹായിക്കുകയാണ് ചെയ്യുകയെന്നും മമത പറഞ്ഞു.
ബിജെപിയും കേന്ദ്ര സർക്കാരും മഹുവയ്ക്കെതിരെ സംഘടിതമായി അക്രമം നടത്തുമ്പോൾ മമത പ്രതികരിച്ചിരുന്നില്ല. മമതയുടെ അനന്തരവനും പാര്‍ട്ടി ദേശീയ ജനറൽ സെക്രട്ടറിയുമായ അഭിഷേഖ് ബാനർജി അടക്കമുള്ള തൃണമൂൽ നേതൃത്വം നേരത്തെ തന്നെ മഹുവയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നെങ്കിലും മമതയുടെ മൗനം ഒരു ചോദ്യചിഹ്നമായി നിൽക്കുകയായിരുന്നു.
സഭയിൽ അദാനിക്കെതിരെ ചോദ്യങ്ങൾ ചോദിക്കാൻ വ്യവസായിയായ ദർശൻ ഹിരനന്ദാനിയിൽ നിന്നു മഹുവ പണവും പാരിതോഷികവും സ്വീകരിച്ചിട്ടുണ്ട് എന്നതാണ് ആരോപണം. ബിജെപി എംപി നിഷികാന്ത് ദുബെയാണ് ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് പരാതി നൽകിയത്. പരാതി ഉടൻ എത്തിക്സ് കമ്മിറ്റിക്ക് വിടുകയായിരിക്കുന്നു. ഇത്തരം വിഷയങ്ങൾ പരിഗണിക്കേണ്ടത് പാർലമെന്റ് പ്രിവിലേജ് കമ്മിറ്റികളാണെന്നും എത്തിക്സ് കമ്മിറ്റിക്ക് ഇത് പരിഗണിക്കാനുള്ള അവകാശമില്ലെന്നും അന്ന് തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു.
അദാനിക്കെതിരായി ചോദ്യങ്ങളുന്നയിക്കുന്നവർക്കെതിരെ നടപടിയെടുക്കുകയാണ് സർക്കാരിന്റെ നയമെന്നും, മഹുവ മൊയ്ത്രയ്‌ക്കെതിരെയുള്ള ആരോപണം തെളിയിക്കപ്പെടുന്നതിന് മുമ്പ് എങ്ങനെ എത്തിക്സ് കമ്മിറ്റിക്ക് നടപടിയെടുക്കാൻ സാധിക്കുമെന്നും അഭിഷേഖ് ബാനർജി ചോദിച്ചിരുന്നു. മഹുവയുടെ ലോക്സഭാംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട എത്തിക്സ് കമ്മിറ്റി മീറ്റിങ്ങിൽ നിന്ന് പ്രതിപക്ഷാംഗങ്ങൾ ഇറങ്ങിപ്പോയിരുന്നു.
കമ്മിറ്റി ചെയർമാൻ വിജയ് ശൊങ്കർ മഹുവയോട് വ്യക്തിപരമായ ചോദ്യങ്ങൾ ചോദിച്ചുവെന്നാരോപിച്ചാണ് പ്രതിപക്ഷാംഗങ്ങൾ ഇറങ്ങിപ്പോയത്.”പ്രതിപക്ഷത്തെ ലക്ഷ്യം വെക്കുന്ന കേന്ദ്ര ഏജൻസികൾക്ക് മൂന്നു മാസം കൂടിയേ സമയമുള്ളൂ എന്നും, അതുകഴിഞ്ഞ് നിങ്ങൾ ബി ജെ പിക്കെതിരെ പോകേണ്ടിവരും” എന്നും മമത ബാനർജി കൂട്ടിച്ചേർത്തു. മൂന്നു മാസങ്ങൾ കൂടിയേ ഈ സർക്കാരിന് ആയുസുള്ളൂ എന്നും അതിനു ശേഷം സർക്കാർ മാറുന്നതോടെ ബിജെപിയുടെ കള്ളക്കളികൾ പുറത്ത് വരുമെന്നും മമത ബാനർജി പറഞ്ഞു.
Mamata Banerjee breaks silence on cash for query case of Mahua Moitra