‘കണ്ണൂര്‍ സ്‌ക്വാഡ്’ ഇനി ഒടിടിയില്‍ കാണാം; സ്ട്രീമിംഗ് ആരംഭിച്ചു

യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് ഒടിടിയില്‍ എത്തി. നവംബര്‍ 17 മുതലാണ് ചിത്രം ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. മലയാളത്തിന് പുറമെ, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി അഞ്ച് ഭാഷകളിലാണ് ചിത്രം ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ഇന്നും ചിത്രത്തിന് പ്രധാന സെന്ററുകളില്‍ പ്രദര്‍ശനമുണ്ട്. നാളെ മുതല്‍ പിവിആര്‍ അടക്കമുള്ള മള്‍ട്ടിപ്ലെക്‌സുകളില്‍ ലിമിറ്റഡ് ഷോകളുണ്ടായിരിക്കും.

യഥാര്‍ത്ഥ പൊലീസ് സംഘത്തിന്റെ ചില അനുഭവങ്ങളെ ആസ്പദമാക്കി മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജും ചേര്‍ന്നാണ് കണ്ണൂര്‍ സ്‌ക്വാഡിന്റെ തിരക്കഥയൊരുക്കിയത്. ഒരു കൊലപാതകവും അത് തെളിയിക്കാനായി മമ്മൂട്ടി അടങ്ങുന്ന നാല്‍വര്‍ സംഘത്തെ നിയോഗിക്കുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളും ആണ് ചിത്രം പറയുന്നത്. ജോര്‍ജ് മാര്‍ട്ടിന്‍ എന്നാണ് മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്.

സെപ്റ്റംബര്‍ 28നാണ് കണ്ണൂര്‍ സ്‌ക്വാഡ് റിലീസ് ചെയ്തത്. 50 ദിവസത്തിന് ശേഷമാണ് ചിത്രത്തിന്റെ ഒടിടി റിലീസ് സംഭവിച്ചത്. തിയറ്ററുകളില്‍ കണ്ണൂര്‍ സ്‌ക്വാഡിന്റെ 52-ാം ദിനമാണ് ഇന്ന്. വലിയ പ്രൊമോഷന്‍ ഇല്ലാതെ എത്തിയിട്ടും ചിത്രം ആഴ്ചകളോളം മലയാളി സിനിമാപ്രേമികളുടെ ആദ്യ ചോയ്‌സ് ആയിരുന്നു.
ശബരീഷ് വര്‍മ, റോണി, അസീസ് നെടുമങ്ങാട്, വിജയരാഘവന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവര്‍ക്കൊപ്പം ഇതര ഭാഷാ അഭിനേതാക്കളും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.