
സുൽത്താൻബത്തേരി: പത്തുദിവസം നീണ്ട തിരച്ചിലിനൊടുവിൽ വയനാടിനെ വിറപ്പിച്ച നരഭോജി കടുവ കൂട്ടില്‍. പൂതാടി മൂടക്കൊല്ലിയില്‍ യുവാവിനെ കൊന്ന കടുവയെയാണ് വനംവകുപ്പ് പിടികൂടി കൂട്ടിലാക്കിയത്. കൂടല്ലൂർ കോളനിയില്‍ ആദ്യം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. യുവാവിനെ കൊലപ്പെടുത്തിയ സ്ഥലത്തിനു സമീപമാണ് കൂട് സ്ഥാപിച്ചത്.
എന്നാല്‍ കടുവയെ ജീവനോടെ കൊണ്ടുപോകാൻ സമ്മതിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. വെടിവെച്ചു കൊല്ലണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചു. കടുവയുമായെത്തിയ വനംവകുപ്പിന്റെ വാഹനം തടഞ്ഞ് മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധം. മയക്കുവെടി വെയ്ക്കുക അല്ലെങ്കില്‍ കൂട്ടിലാക്കുക അതിനു കഴിയാതെ വന്നാല്‍ മാത്രം വെടിവെച്ചു കൊല്ലുക എന്നതായിരുന്നു ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ നേരത്തെയുള്ള ഉത്തരവ്.
തിരച്ചിൽ ആരംഭിച്ച് ആറാം ദിവസമാണ് കടുവയെ തിരിച്ചറിഞ്ഞത്. വനംവകുപ്പിന്റെ ഡാറ്റ ബേസിൽ ഉൾപ്പെട്ട 13 വയസ്സ് പ്രായമുള്ള WWL 45 എന്ന ആൺ കടുവയാണിത്. വനംവകുപ്പ് 36 ക്യാമറകളുമായി 80 പേരടങ്ങുന്ന പ്രത്യേക സംഘങ്ങളായാണ് തിരച്ചിൽ നടത്തിയത്. കടുവയെ പിടിക്കുന്നതിനു വനംവകുപ്പ് ദൗത്യസംഘം ശ്രമം തുടരുന്നതിനിടെ കല്ലൂർകുന്നില്‍ പശുവിനെ കൊന്നിരുന്നു. ദൗത്യസംഘം വെടി വെക്കാൻ പഴുത് തേടി ചില ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല.
വയനാട്ടിൽ പുല്ലരിയാൻ പോയ പ്രജീഷ് എന്ന് യുവാവിനെയാണ് കടുവ ആക്രമിച്ചത്. പ്രജീഷിനെ കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് വയലിൽ പാതി തിന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.