തമിഴ്നാട് രാജ്ഭവനിലേക്ക് ബോംബേറിഞ്ഞ പ്രതി പിടിയില്‍

ചെന്നൈ: തമിഴ്നാട് രാജ്ഭവനിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞ സംഭവത്തില്‍ പ്രതി പിടിയില്‍. രാജ്ഭവന്റെ മുന്‍വശത്തെ പ്രധാന ഗേറ്റിന് നേരെ ബോംബെറിഞ്ഞ കറുക്ക വിനോദ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നീറ്റ് വിരുദ്ധ ബില്ലില്‍ ഒപ്പിടാത്തതില്‍ പ്രതിഷേധിച്ചാണ് ബോംബേറെന്നാണ് കരുതുന്നത്. ബോംബ് എറിഞ്ഞ ഇയാള്‍ ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു. ബോംബെറിഞ്ഞ ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥരാണ് പിടികൂടിയത്.

ഇരുചക്രവാഹനം ഓടിച്ചു വന്ന വിനോദ് അണ്ണാമലൈ യൂണിവേഴ്‌സിറ്റിയുടെ സമീപത്ത് വാഹനം വെച്ച ശേഷം രാജ്ഭവനിന്റെ മുന്നിലേക്ക് വന്ന് രണ്ടു പെട്രോള്‍ ബോംബുകള്‍ എറിഞ്ഞു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഇയാളുടെ കൈയില്‍ മൂന്ന് പെട്രോള്‍ ബോംബുകള്‍ കൂടി ഉണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗവര്‍ണര്‍ ആര്‍ എന്‍ രവിക്കെതിരെ തുടര്‍ച്ചയായി മുദ്രാവാക്യങ്ങള്‍ വിളിച്ചു കൊണ്ടിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

നീറ്റ് വിരുദ്ധ ബില്ലില്‍ ഒപ്പിടാത്തതില്‍ പ്രതിഷേധിക്കുന്നു എന്നാണ് യുവാവ് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മുന്‍പ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കും ഇയാള്‍ ബോംബ് എറിഞ്ഞിട്ടുണ്ട്. അതേസമയം ക്രിമിനല്‍ പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് വിനോദെന്നും ഒരാഴ്ച മുന്‍പാണ് ഇയാള്‍ ജയില്‍ മോചിതനായതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

More Stories from this section

family-dental
witywide