വിദേശ ഡോക്ടർമാരുടെ സംഘം ഗാസയിൽ പ്രവേശിച്ചു

ഗാസ: വെള്ളവും ഭക്ഷണവും മരുന്നും വഹിച്ചുകൊണ്ട് വിദേശ ഡോക്ടർമാർ അടങ്ങുന്ന ഒരു മെഡിക്കൽ സംഘവും 10 സഹായ ട്രക്കുകളും വെള്ളിയാഴ്ച റാഫ അതിർത്തി വഴി ഗാസ മുനമ്പിലേക്ക് പ്രവേശിച്ചതായി പലസ്തീൻ അതിർത്തി ഉദ്യോഗസ്ഥൻ. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

“ഈ വെള്ളിയാഴ്ച രാവിലെ, വെള്ളവും ഭക്ഷണവും മരുന്നും വഹിച്ചു റാഫ അതിർത്തി കടന്ന് പത്തു ട്രക്കുകളും അതോടപ്പം 10 വിദേശ ഡോക്ടർമാരടങ്ങുന്ന ഒരു മെഡിക്കൽ പ്രതിനിധി സംഘവും ഗാസയിലേക്ക് പ്രവേശിച്ചു. യുദ്ധം തുടങ്ങിയതിന് ശേഷം ഇതുവരെ 84 ട്രക്കുകളാണ് ഗാസയിലേക്ക് പ്രവേശിച്ചത്,” ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം, ഗാസയിലേക്ക് ഇന്ധനം എത്തിക്കാൻ ഇതുവരെ നടപടികളൊന്നുമായിട്ടില്ല. ആശുപത്രികളുടെ പ്രവർത്തനം ഇന്ധനം ഇല്ലാത്തതിനെ തുടർന്ന് നിലച്ച അവസ്ഥയിലാണ്. ഡയാലിസിസ് ആവശ്യമുള്ള 1,000 രോഗികളും ഇൻക്യുബേറ്ററുകളിൽ 100ലേറെ കുട്ടികളുമാണ് കഴിയുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ ഗസ്സയിലെ ഹ്യുമാനിറ്റേറിയൻ കോർഡിനേറ്റർ ലിൻ ഹാസ്റ്റിങ്സ് പറഞ്ഞു.

ഗാസയിലേക്ക് സഹായമെത്തിക്കാൻ മാനുഷിക ഇടനാഴി തുറക്കണമെന്ന് യൂറോപ്യൻ യൂനിയൻ അംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണം താൽകാലികമായി നിർത്തി ജനങ്ങൾക്ക് ഭക്ഷണവും വെള്ളവും മരുന്നുകളും എത്തിക്കണമെന്നും യുറോപ്യൻ യൂണിയൻ അംഗങ്ങൾ ആവശ്യപ്പെട്ടു. ​രണ്ട് ദിവസം നടന്ന സമ്മേളനത്തിനൊടുവിലാണ് ഇക്കാര്യത്തിൽ യൂറോപ്യൻ യൂനിയന്‍റെ ഔദ്യോഗിക പ്രസ്താവന പുറത്തുവന്നത്. 27 ഇ.യു അംഗങ്ങളും പ്രസ്താവനയെ അനുകൂലിച്ചുവെന്നാണ് റിപ്പോർട്ട്.

More Stories from this section

family-dental
witywide