‘എയ്ഡ്‌സ് വരുത്തുന്നത് സ്വവര്‍ഗലൈംഗികത’; വിവാദ പരാമര്‍ശവുമായി എം കെ മുനീര്‍

കോഴിക്കോട്: വിവാദ പരാമര്‍ശവുമായി മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍. എയ്ഡ്‌സ് വരുത്തുന്നത് സ്വവര്‍ഗലൈംഗികതയാണെന്ന് എംകെ മുനീര്‍ ആരോപിച്ചു. ആണ് ആണിനെയും പെണ്ണ് പെണ്ണിനേയും കല്ല്യാണം കഴിക്കണമെന്നാണ് മന്ത്രി ആര്‍ ബിന്ദു പറയുന്നതെന്നും മുനീര്‍ വിമര്‍ശിച്ചു. ലെസ്ബിയനും ഗേയും ആയി അരാജകത്വം ഉണ്ടാക്കാന്‍ കാമ്പസില്‍ ഏത് എസ്എഫ്‌ഐക്കാരനും ഡിവൈഎഎഫ്‌ഐക്കാരനും വന്നാല്‍ അതിനെ ചെറുക്കാന്‍ മുന്നിലുണ്ടാകുമെന്നും കോഴിക്കോട് രാമനാട്ടുകരയില്‍ മുസ്ലിം യൂത്ത് ലീഗ് യൂത്ത് മാര്‍ച്ച് സമാപന സമ്മേളന വേദിയില്‍ സംസാരിക്കവേ മുനീര്‍ പറഞ്ഞു.

സംവിധായകനും തിരക്കഥാകൃത്തുമായ ജിയോ ബേബിയെ അപമാനിച്ച ഫാറൂഖ് കോളേജിന്റെ നടപടിയെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അപലപിച്ചതിന്റെ പശ്ചാത്തലത്തിലാണ് മുനീറിന്റെ വിവാദ പ്രസ്താവന. കാലികപ്രസക്തവും സാമൂഹ്യ പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുന്നതുമായ മികച്ച സിനിമകളാല്‍ ശ്രദ്ധേയമായ സാന്നിദ്ധ്യമാണ് ജിയോ ബേബിയുടേതെന്നും സിനിമയുടെ സൂക്ഷ്മ രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കാനുള്ള യോഗ്യതയുണ്ടെന്ന് തന്റെ സിനിമകളിലൂടെ അദ്ദേഹം തെളിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.

എം കെ മുനീറിന്റെ വാക്കുകള്‍:

‘ആണ് ആണിനെയും പെണ്ണ് പെണ്ണിനേയും കല്ല്യാണം കഴിക്കണമെന്നാണ് മന്ത്രി പറയുന്നത്. നാസ്തികര്‍ ചോദ്യംചെയ്യാന്‍ വന്നാല്‍ കൈകെട്ടി നോക്കി നില്‍ക്കില്ല. ഹെറ്റെറോ നോര്‍മാറ്റിവിറ്റി എന്നു പറയുന്ന സാധാരണ വൈവാഹിക വ്യവസ്ഥക്ക് പകരം സ്വവര്‍ഗ ലൈംഗികത ഈ കേരളത്തില്‍ വേണമെന്നാണ് മന്ത്രിയുടെ ആവശ്യം. മന്ത്രി ആര്‍ ബിന്ദു പറയുന്നത് ആണ് ആണിനെയും പെണ്ണ് പെണ്ണിനെയും കല്യാണം കഴിക്കണമെന്നാണ്. അഥവാ സ്വവര്‍ഗ ലൈംഗികത രാജ്യത്ത് വേണമെന്നാണ്. എയ്ഡ്‌സ് വരുത്തുന്നത് സ്വവര്‍ഗലൈംഗികതയാണ്. ഹെറ്റെറോ നോര്‍മാറ്റിവിറ്റിയെ മറികടന്ന് ലെസ്ബിയനും ഗേയും ആയി അരാജകത്വം ഉണ്ടാക്കാന്‍ കാമ്പസില്‍ ഏത് എസ്എഫ്‌ഐക്കാരനും ഡിവൈഎഎഫ്‌ഐക്കാരനും വന്നാല്‍ അതിനെ ചെറുക്കാന്‍ ഞങ്ങള്‍ മുന്നിലുണ്ടാകും. ഈ രീതിയില്‍ നാസ്തികര്‍ നടത്തുന്ന പ്രചരണത്തെ വലിയ രീതിയില്‍ വിശ്വാസികള്‍ പ്രതിരോധിക്കും’, എം കെ മുനീര്‍ പറഞ്ഞു.