
ടെൽ അവീവ്: ഇസ്രയേൽ-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ബന്ദി മോചനത്തിനുള്ള ശ്രമങ്ങളുടെ ഭാഗമായി മൊസാദ് മേധാവി ഡേവിഡ് ബാർണിയ സിഐഎ ഡയറക്ടർ ബിൽ ബേൺസ്, ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
പോളണ്ട് തലസ്ഥാനമായ വാർസയിൽ വെച്ചായിരിക്കും കൂടിക്കാഴ്ച എന്നാണ് പുറത്തുവരുന്ന വിവരം. ഹമാസ് ബന്ദികളാക്കിയവരിൽ മൂന്നുപേരെ സൈന്യം അബദ്ധത്തിൽ കൊലപ്പെടുത്തിയത് ഇസ്രായേലിൽ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. സൈനിക നീക്കത്തിലൂടെ ബന്ദി മോചനം അസാധ്യമാണെന്ന തിരിച്ചറിവാണ് ഇസ്രയേലിനെ വീണ്ടും ചർച്ചയിലേക്ക് നയിച്ചത്.
ചർച്ചകൾ ദൈർഘ്യമേറിയതും സങ്കീർണവും മുൻപത്തേക്കാൾ ബുദ്ധിമുട്ടേറിയതുമായിരിക്കുമെന്ന് ഇസ്രയേൽ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ആദ്യഘട്ട ബന്ദി മോചന കരാറിൽ ഖത്തറായിരുന്ന പ്രധാന ഇടനിലക്കാർ. അന്ന് ഹമാസിന്‍റെ കൈയിലുള്ള 105 ബന്ദികളെയാണ് മോചിപ്പിച്ചത്. 81 ഇസ്രയേലികളും 23 തായ്‍ലൻഡ് സ്വദേശികളെയും ഒരു ഫിലിപ്പൈൻ സ്വദേശിയെയുമാണ് മോചിപ്പിച്ചത്. പകരം ഇസ്രയേലിന്‍റെ ജയിലുകളിൽ കഴിഞ്ഞിരുന്ന 240 പലസ്തീനികളെയും വിട്ടയച്ചു.